കണ്ണൂർ: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ജില്ലയിലും ഭക്ഷ്യപരിശോധന ശക്തമാക്കി. ലൈസന്‍സില്ലാതെയും വൃത്തിയില്ലാത്ത സാഹചര്യത്തിലും പ്രവര്‍ത്തിച്ച എട്ട് ഷവര്‍മ കടകള്‍ അടപ്പിച്ചു. 15 കടകള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ച് കടകളില്‍നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്ബിളുകള്‍ കോഴിക്കോട് റീജണല്‍ ലാബിലേക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. ജില്ലയില്‍ ഷവര്‍മ വില്‍ക്കുന്ന കടകളുടെ രജിസ്‌റ്റര്‍ ഉള്‍പ്പെടെ തയ്യാറാക്കി സൂക്ഷിക്കുകയാണ് ലക്ഷ്യം. ഷവര്‍മ കടകള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്ന രാത്രിയിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ജില്ലയിലെ നൂറോളം കടകളില്‍ പരിശോധന നടത്തി.
പയ്യന്നൂര്‍, തളിപ്പറമ്പ്, മട്ടന്നൂര്‍, തലശേരി എന്നിവിടങ്ങളിലെ കടകളാണ് പൂട്ടിച്ചത്. ചില കടകളിലെ ഷവര്‍മ തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന ചിക്കന്‍, മസാല, മയോണൈസ് എന്നിവ ശേഖരിച്ച് പരിശോധിക്കാനായി അയച്ചിട്ടുണ്ട്. വരുംദിനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കും. വരുംദിവസങ്ങളില്‍ കൂടുതല്‍ ഭക്ഷ്യസാമ്ബിളുകള്‍ ശേഖരിച്ച് പരിശോധനയ്‌ക്ക് അയക്കും.