ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ശനിയാഴ്ച നടക്കും. കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. തുടർന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ‘ശീവേലിക്ക് വിളിക്കുന്നതോടെ ‘ എഴുന്നള്ളത്തിന് തുടക്കമാവും. തിരുവോണ ആരാധന മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. കരിമ്പന ഗോപുരത്തിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച ഭണ്ഡാരങ്ങൾ ശിവേലിക്ക് അകമ്പടിയായി ഉണ്ടാകും.
ശനിയാഴ്ച ഉച്ചക്ക് ശേഷം ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് നടക്കും. ഇളനീർകാവ് വ്രതക്കാർ വ്യാഴാഴ്ചയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തിത്തുടങ്ങി. കൂടാളി മഞ്ചക്കണ്ടി മഠപ്പുര കാരണവർ കണ്ണോത്ത് കുമാരന്റെ നേതൃത്വത്തിലുള്ള 17 അംഗ ഇളനീർ വ്രതക്കാരുടെ സംഘമാണ് ആദ്യമായി എത്തിച്ചേർന്നത്. ഇക്കരെ കൊട്ടിയൂർ മന്ദഞ്ചേരിയിൽ എത്തിയ സംഘം ബാവലിയിൽ ചെനക്കൽ ചടങ്ങും നടത്തി. ഞായറാഴ്ച ഇളനീരാട്ടവും ഉത്സവനാളിലെ രണ്ടാമത്തെ ആരാധനയായി അഷ്ടമി ആരാധനയും നടക്കും.