പേരാവൂർ: നിടുംപൊയിൽ കറ്റിയാട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി. കൂത്തുപറമ്പ് നിടുംപൊയിൽ കറ്റിയാട് കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും കണ്ടെടുത്തു.
വാറ്റുകേന്ദ്രം തകർത്തു. 100 ലിറ്റർ വീതം കൊള്ളുന്ന 10 പ്ലാസ്റ്റിക് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. മണ്ണിൽ കുഴിയുണ്ടാക്കി ബാരലുകൾ താഴ്ത്തിവെച്ച് അടപ്പിട്ട് ചപ്പുചവറുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു വാഷ്. സമീപത്ത് നടത്തിയ തിരച്ചിലിൽ കന്നാസിൽ 15 ലിറ്റർ ചാരായവും കണ്ടെത്തി.
പ്രതികളെകുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാജമദ്യ നിർമാണത്തിന് സാധ്യതയുള്ള മേഖലകളിൽ കൂത്തുപറമ്പ് എക്സൈസ് സംഘം രഹസ്യനിരീക്ഷണം ശക്തമാക്കി.
റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ വി.വി. ബിജു, കെ.കെ. നജീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ബിജേഷ്, പ്രജീഷ് കോട്ടായി, പ്രനിൽകുമാർ, എ.എം. ബിനീഷ്, എം. സുബിൻ, സി.കെ. സജേഷ്, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.