പരിയാരം ∙ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വിദ്യാർഥികൾക്കു മുന്നിൽ കൈനീട്ടി സർക്കാർ വിദ്യാലയം. പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിനാണ് ഈ ഗതികേട്. 8 ഡിവിഷനുകളാണ് ഇത്തവണ മാത്രം വർധിച്ചത്. എന്നിട്ടും മതിയായ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ സർക്കാർ അനുമതി നൽകിയിട്ടില്ല.
പ്രവേശന സമയത്ത് 1000 രൂപ വീതം അടയ്ക്കാനാണ് രക്ഷിതാക്കളോടു നിർദേശിച്ചിരിക്കുന്നത്. കൂടുതൽ താൽകാലിക അധ്യാപകരെ നിയോഗിക്കുകയും ഫർണിച്ചർ സജ്ജമാക്കുകയും ചെയ്താലേ ഇത്തവണ ക്ലാസുകൾ നടത്താൻ സാധിക്കൂ.
സർക്കാർ ഏറ്റെടുത്ത് 4 വർഷം കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതാണ് നിയമനം നടത്തുന്നതിനും ഫർണിച്ചറിനു തുക അനുവദിക്കുന്നതിനും തടസ്സമെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ അധ്യായനം വർഷം 800 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂൾ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണു സംഭാവന സ്വീകരിക്കുന്നതെന്നും നിർബന്ധമായി പിരിവു നടത്തുന്നില്ലെന്നും സ്കൂൾ പിടിഎ ഭാരവാഹികൾ പറഞ്ഞു.