കണ്ണൂർ ∙ ദേഹമാസകലം വർണവൈവിധ്യമുള്ള പറക്കും പാമ്പ് എന്ന നാഗത്താൻ പാമ്പ് ’പിടിയിൽ’. മട്ടന്നൂർ മുഴപ്പാലയിലെ വീടിന്റെ മുകൾനിലയിലെ ശുചിമുറിയിൽ നിന്നാണ് ഏകദേശം ഒരു വയസ് പ്രായമുള്ള ഓർനെറ്റെ ഫ്ലൈയിങ് സ്നേക്ക് എന്ന ശാസ്ത്രീയ നാമത്തിലുള്ള പെൺ നാഗത്താൻ പാമ്പിനെ കണ്ടെത്തിയത്. മരച്ചില്ല വഴി വീടിന്റെ ജനലിലൂടെ എത്തിയ പാമ്പ് മുറിയിലകപ്പെട്ടതോടെ ടൈൽസിലൂടെ നീങ്ങാനാകാതെ ശുചിമുറിയിലേക്കു കടക്കുകയായിരുന്നു. വിഷപ്പാമ്പ് ആണെങ്കിലും മനുഷ്യന് അപകടമുണ്ടാക്കുന്നതല്ല ഇവ.
ഇരയെ കൊല്ലാൻ മാത്രം ഇവ ഉപയോഗിക്കുന്നതാണു വിഷം. പ്രകോപിപ്പിച്ചാൽ ആക്രമണകാരിയാകും. മരത്തിൽ നിന്നു മരങ്ങളിലേക്ക് അതിവേഗം ഓടാൻ ഇവയ്ക്ക് കഴിയുമെന്നതാണു പ്രത്യേകത. മരങ്ങളിലാണു താമസം. പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ നിറങ്ങൾ ചേർന്നതാണു ദേഹം. വർണ വൈവിധ്യം ഉള്ളതിനാൽ തന്നെ അലങ്കാര പാമ്പ് എന്ന പേരും ഇതിനുണ്ട്.
പശ്ചിമഘട്ട മലനിരകളോടു ചേർന്ന പ്രദേശങ്ങളിലാണ് ഈ പാമ്പിനെ സാധാരണ കാണാറുള്ളത്. അനധികൃതമായി ഇതിനെ പിടികൂടുന്നതും തനത് ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതുമായ പ്രവൃത്തി ചെയ്താൽ തടവും പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ്. ആനപ്രേമി സംഘമായ പ്രസാദ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളും വനം വകുപ്പ് സർട്ടിഫൈഡ് വൈൽഡ് ലൈഫ് റസ്ക്യൂവേഴ്സുമായ മനോജ് കെ.മാധവൻ, അജയ് മാണിയൂർ എന്നിവർ രക്ഷപ്പെടുത്തിയ പാമ്പിനെ കാട്ടിൽ തുറന്നുവിട്ടു.