ചെറുപുഴ ∙ മലയോരപാതയിൽ പാക്കഞ്ഞിക്കാട് മുതൽ വാണിയംകുന്ന് ഇറക്കം വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയായി മാറിയിട്ടും സുരക്ഷാ മുൻകരുതലുകൾ എടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയോരപാതയിലുണ്ടായ അപകടങ്ങളിൽ ഇതുവരെ 5 പേരുടെ ജീവനാണു പൊലിഞ്ഞത്.
ഒട്ടേറെ പേർക്ക് ഗുരുതമായി പരുക്കേൽക്കുകയും ചെയ്തു. ഇവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുമാണു അപകടങ്ങൾ ഉണ്ടാക്കാൻ കാരണം. ഇതിനുപുറമെ മദ്യപിച്ചുള്ള വാഹനമോടിക്കലും റോഡിന്റെ ഇരുവശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നതും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. വാണിയംകുന്ന് കയറ്റവും ഇറക്കവുംമൂലം ഡ്രൈവർമാർക്ക് വ്യക്തമായി കാണാൻ സാധിക്കുന്നില്ല.
ഇത്രയേറെ മരണങ്ങൾ സംഭവിച്ചിട്ടും പാക്കഞ്ഞിക്കാട്, വാണിയംകുന്ന് ഭാഗങ്ങളിൽ അപകടമേഖലയാണെന്നു സൂചിപ്പിക്കുന്ന ഒരു മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ പോലും മരാമത്ത് വകുപ്പിനു സാധിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുകയായിരുന്ന കോക്കടവിലെ കണ്ടത്തിൽ അഗസ്റ്റിൻ (52) മരിച്ചതാണു ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ 4ന് രാത്രിയിൽ ചെറുപുഴ ഭാഗത്തു നിന്നു ബൈക്കിൽ വരികയായിരുന്ന അഗസ്റ്റിൻ വാണിയംകുന്ന് റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഡ്രൈവർ വിജയനെ (62) ഇടിക്കുകയായിരുന്നു.