പാപ്പിനിശ്ശേരി ∙ പുരുഷൻമാരെക്കാൾ ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നില്ലെന്നു പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ത്രീപദവി പഠനം വ്യക്തമാക്കുന്നു. പഞ്ചായത്തിലെ 45 ശതമാനം സ്ത്രീകൾക്കും ആഗ്രഹമുണ്ടായിട്ടും ജോലിക്ക് പോകാൻ സാധിക്കാത്തത് ഭർത്താവ്, കുടുംബം എന്നിവരുടെ അനുമതി ഇല്ലാത്തതിനാലാണ്. കലാകായിക രംഗത്ത് മികവ് പുലർത്തിയവർ പോലും പിന്നീട് വീടിനുള്ളിൽ ഒതുങ്ങിനിൽക്കുന്നു. 17 ശതമാനം സ്ത്രീകൾ മാത്രമാണ് വരുമാനം ലഭിക്കുന്ന തൊഴിലുകൾ ചെയ്യുന്നത്.71 ശതമാനം സ്ത്രീകളും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണെങ്കിലും കൃത്യമായ അറിവില്ലാതെ ഉപയോഗിക്കുന്നതിനാൽ പലരുടെയും ജീവിതത്തിൽ ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടായതായി കണ്ടെത്തി. പഞ്ചായത്ത് നേതൃത്വത്തിൽ സൈബർ ലോകത്തെ കുറിച്ചുള്ള ബോധവൽക്കരണം നടത്തും. പലർക്കും പുരുഷന്മാരിൽ നിന്ന് തുറിച്ചുനോട്ടവും, മോശമായ പദപ്രയോഗവും നേരിടേണ്ടി വന്നു. വിവാഹ ജീവിതത്തെ കുറിച്ചു ധാരണ ഇല്ലാതെ വിവാഹിതരായ 64 ശതമാനത്തിൽ പലരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടു.
പ്രശ്ന പരിഹാരമെന്ന നിലയിൽ വിവാഹപൂർവ കൗൺസലിങ് നടത്താൻ തീരുമാനിച്ചു. പഞ്ചായത്തിലെ 83 അർബുദ ബാധിതരിൽ 51 പേർ സ്ത്രീകളാണ്. കിലയുമായി സഹകരിച്ചു പഞ്ചായത്തിലെ 18 വയസ്സിനു മുകളിലുള്ള 600 സ്ത്രീകളെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. സ്ത്രീ സൗഹൃദ പഞ്ചായത്തായി മാറ്റിയെടുക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.