കണ്ണൂർ: വിദ്യാർഥികളെ കെണിയിൽ വീഴ്ത്താൻ ലഹരിവസ്തുക്കളുമായി മാഫിയസംഘങ്ങൾ. എംഡിഎംഎ, കഞ്ചാവ്, ബ്രൗൺഷുഗർ, ലഹരി ഗുളിക, സ്റ്റാമ്പ് തുടങ്ങി ലഹരിയുടെ വൻശേഖരവുമായാണ് ഇരകളെ വലവീശുന്നത്. ഒരുകാലത്ത് നഗരങ്ങൾ കേന്ദ്രീകരിച്ച ലഹരിവ്യാപാരം ഗ്രാമങ്ങളിലേക്കും അപകടകരമായി വ്യാപിക്കുകയാണ്. ‘ചെത്ത് പയ്യന്മാരെ’ വിൽപ്പനക്ക് നിയോഗിച്ചാണ് പുതുതലമുറയെ ആകർഷിക്കുന്നത്.
ബൈക്കിൽ കറങ്ങി ലഹരി വിൽക്കുന്ന ചൊക്ലി, തലശേരി സ്വദേശികളായ രണ്ടുപേരെയാണ് വാഹനപരിശോധനക്കിടെ എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിച്ചത്. കണ്ണൂർ, കോഴിക്കോട്, നാദാപുരം മേഖലകളിലേക്ക് ന്യൂജെൻ ലഹരികളെത്തുന്നത് തലശേരിയിലെ രണ്ട് മൊത്ത വ്യാപാരികൾ വഴിയാണ്. അതിഥിത്തൊഴിലാളികൾ വഴി എത്തിക്കുന്ന ലഹരിവസ്തുക്കൾ അതീവരഹസ്യമായാണ് കൈമാറുന്നത്. ഓരോ ലഹരി മൊത്ത വ്യാപാരിയുടെയും കീഴിൽ പത്തും പതിനഞ്ചും ചെറുകിട ഏജന്റുമാരുണ്ട്. ലഹരി വിൽപ്പനസംഘത്തിൽ യുവതികളുമുണ്ട്.
വിൽപ്പനക്കും ന്യൂജെൻ മാർഗം
വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും കൊറിയർ വഴിയുമാണ് ന്യൂജെൻ ലഹരിവസ്തുക്കളുടെ കൈമാറ്റം. ആവശ്യക്കാരെ വാട്സ്ആപ്പിലൂടെ പ്രത്യേക സ്ഥലത്ത് വിളിച്ചുവരുത്തിയാണ് വിൽപ്പന. ബുദ്ധിശക്തി വർധിപ്പിക്കാനുള്ള ഔഷധമാണെന്നടക്കം തെറ്റിദ്ധരിപ്പിച്ചാണ് പഠനത്തിൽ പിന്നോക്കമായ വിദ്യാർഥികളെ ആകർഷിക്കുന്നത്. എളുപ്പം പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലയിൽ ലഹരിവിൽപ്പനയിലേക്കെത്തുന്നവരാണ് ഏറെയും.
ലഹരിവസ്തുക്കളുടെ വ്യാപനത്തോടെ വിദേശമദ്യവിൽപ്പന ഗണ്യമായി കുറഞ്ഞു. ഒളിച്ചും പതുങ്ങിയും ബാറിൽ കയറി കുടിക്കുന്നതിലും വലിയ കിക്ക് സിന്തറ്റിക് ലഹരികളിലൂടെ ലഭിക്കുന്നു. ഇതാണ് വിദേശമദ്യം വിട്ട് ഗുളികയിലേക്കും എംഡിഎംഎയിലേക്കും യുവാക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തുമ്പോഴുള്ള മുറുമുറുപ്പും ഒഴിവാക്കാം.
ജാഗ്രതവേണം മക്കളിൽ
ചുറ്റുംലഹരി പടരുമ്പോൾ മക്കളിൽ ഒരു കണ്ണ് നല്ലതാണ്. കുട്ടികൾ വൈകി വീട്ടിലെത്തുന്നതും സ്വഭാവത്തിലെ മാറ്റവും കണ്ടാൽ ശ്രദ്ധിക്കണം. രാത്രി ഒരു കാര്യവുമില്ലാതെ ടൗണിൽ ചുറ്റിത്തിരിയുന്ന കുട്ടികളുണ്ട്. പൊലീസ് അന്വേഷിച്ചാൽ ‘എന്താ രാത്രിനിന്നുകൂടെ’ എന്നാവും മറുചോദ്യം. നഗരത്തിൽ ചുറ്റിത്തിരിയുന്ന കുട്ടികളിൽ ചിലരെങ്കിലും ലഹരിക്കാരുടെ വലയിലാണ് വീഴുന്നത്.