കണ്ണൂർ ∙ ഇടുക്കി മാങ്കുളത്ത് പുലിയെ കീഴടക്കിയ ചിക്കണംകുടിയിൽ ഗോപാലന് കർഷക വീരശ്രീ അവാർഡു നൽകുമെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി. ഗോപാലന് ചികിത്സാ സഹായവും നൽകും. മനുഷ്യജീവനും കൃഷിയും സംരക്ഷിക്കുന്ന കർഷകർക്ക് ആവശ്യമായ സംഘടനാപരവും നിയമപരവുമായ സഹായങ്ങൾ നൽകാനും തീരുമാനിച്ചു.
സംഘ് നാഷനൽ കോഓർഡിനേറ്റർ കെ.വി.ബിജു യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ കോഓർഡിനേറ്റർ വി.സി സെബാസ്റ്റ്യൻ, സംസ്ഥാന വൈസ് ചെയർമാൻ ജോയി കണ്ണംചിറ, കൺസ്യൂമർ എജ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി ജയിംസ് വടക്കൻ, ഇടുക്കി അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലിൽ, നീതിസേന ചെയർമാൻ സണ്ണി ആന്റണി എന്നിവർ പ്രസംഗിച്ചു.
വളർത്തു മൃഗങ്ങളെയും നാട്ടുകാരെയും രക്ഷിച്ചതോടെ വീരപരിവേഷം
മാങ്കുളം ∙ ചിക്കണാകുടിയിൽ ജനിച്ചുവളർന്ന ഗോപാലന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളു. പരമ്പരാഗതമായി ലഭിച്ച ഒന്നേകാലേക്കറിൽ ഏലവും കാപ്പിയും വാഴയുമൊക്കെ കൃഷി ചെയ്യുന്നു. വീട്ടിൽനിന്ന് അര കിലോമീറ്ററകലെയുള്ള സ്ഥലത്തേക്ക് രാവിലെ പോയാൽ ചില ദിവസങ്ങിൽ അവിടെ ഷെഡ്ഡിൽ കൂടും. ഭാര്യ ബിന്ദുവും ഇളയമകൻ രാമനും രാമന്റെ ഭാര്യ കൗസല്യയും ഇവരുടെ കുട്ടിയുമാണ് വീട്ടിലുള്ളത്.
മറ്റു രണ്ട ുമക്കളായ സനുവും സിന്ധുവും വിവാഹം കഴിച്ച് വേറെയാണ് താമസം.പുലിയുടെ ആക്രമണത്തിൽ നിന്ന് വളർത്തു മൃഗങ്ങളെയും നാട്ടുകാരെയും രക്ഷിച്ചതോടെ വീരപരിവേഷത്തിലായ ഗോപാലന് മാങ്കുളത്ത് സ്വീകരണം നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.പുലിയുടെ ആക്രമണത്തിൽ ഗോപാലന്റെ ജീവൻ തിരിച്ചുകിട്ടിയതിൽ വനപാലകരും സന്തോഷം പങ്കിടുന്നു.
കോഴിയെയും ഭക്ഷിച്ച് റോഡിനു നടുവിൽ കിടക്കുമ്പോൾ മുന്നിൽപ്പെട്ടു
പ്ലാസ്റ്റിക് വല കടന്ന് കോഴിയെയും ഭക്ഷിച്ച് റോഡിനു നടുവിൽ കിടക്കുമ്പോഴാണ് പുലിക്കു മുന്നിൽ ഗോപാലൻ പെട്ടത്. രക്ഷപ്പെടാനുള്ള വെപ്രാളത്തിലാവാം പുലി ഗോപാലനു നേരെ ചാടി വീണ് കടിക്കുകയും മാന്തുകയും ചെയ്തത്.സ്വരക്ഷയ്ക്കായി ഗോപാലൻ പുലിയെ വെട്ടിവീഴ്ത്തി.