കണ്ണൂർ: ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ തലയ്ക്ക് പരുക്കേറ്റ പന്ത്രണ്ടുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ഊർജിതമാക്കി. കണ്ണൂർ സൗത്ത് – എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള ഭാഗത്ത് നിന്നാണ് കല്ലേറുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. കീർത്തനയ്ക്ക് പരിക്ക് പറ്റിയ ശേഷം ഏറെ ദൂരം മുന്നോട്ട് പോയാണ് ട്രെയിൻ നിർത്താനായത്.
അതുകൊണ്ട് തന്നെ കല്ലേറുണ്ടായ കൃത്യം സ്ഥലം റെയിൽവെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കല്ലേറുണ്ടായി എന്ന് സംശയിക്കപ്പെടുന്ന പ്രദേശത്ത് ആർപിഎഫും റെയിൽവേ പൊലീസും പരിശോധന നടത്തി. കല്ലേറിൽ സാരമായി പരിക്കേറ്റെങ്കിലും കോട്ടയം നടത്തെ വീട്ടിൽ വിശ്രമത്തിലാണ് കീർത്തന ഇപ്പോൾ. ഉഗ്രശബ്ദത്തോടെ എന്തോ വന്ന് പതിക്കുകയായിരുന്നെന്ന് കീർത്തനയുടെ അമ്മ പറഞ്ഞു. ട്രെയിനുള്ളിൽ ഉണ്ടായിരുന്ന എംബിബിഎസ് വിദ്യാർഥിനി നൽകിയ പ്രാഥമിക ശുശ്രൂഷ നിർണായകമായെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.