വിജയദശമി ദിനത്തിൽ അറിവിന്റെ അക്ഷര മുറ്റത്തേയ്ക്ക് ചുവടുവച്ച് കുരുന്നുകൾ. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രങ്ങളിലും മറ്റും പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു. കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും മറ്റുമാണ് മിക്ക കേന്ദ്രങ്ങളിലും കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും മിതമായ രീതിയിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ നടത്തിയിരുന്നത്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ വിപുലമായ രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ ആദ്യമായി അറിവിന്റെ, അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവില്‍ സ്വര്‍ണ്ണം കൊണ്ട് എഴുതി പിന്നീട് മണലിലോ, നെല്ലിലോ, അരിയിലോ ആ മന്ത്രം ഉറക്കെ ഉരുവിട്ട്, എഴുതിക്കൊണ്ടാണ്.