ഇരിട്ടി: ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് ഇക്കുറിയും മാനേജ്മെൻ്റ് ക്വാട്ട ഉണ്ടാവില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ ഭരണനിർവ്വഹണം കൈയ്യാളുന്ന ഇരിട്ടി സ്കൂൾ സൊസൈറ്റി അംഗങ്ങൾ തമ്മിലുള്ള നിയമതർക്കം തീർപ്പാകാതെ തുടരുന്നതിനാലാണ്
ഈ സ്കൂളിലെ പ്ലസ് വൺ പ്രവേശനത്തിലെ മാനേജ്മെൻ്റ് ക്വാട്ട പ്രകാരമുള്ള മുഴുവൻ സീറ്റും പൊതു മെറിറ്റ് അടിസ്ഥാനത്തിൽ ഏകജാലക സംവിധാനത്തിലൂടെ നൽകാൻ പൊതുവിദ്യഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
സമാനസ്വഭാവമുള്ള ജില്ലയിലെ മറ്റ് ഏഴ് ഹയർ സെക്കണ്ടറി സ്കൂളിലെയും പ്ലസ് വൺ പ്രവേശനത്തിനുള്ള മാനേജ്മെൻ്റ് ക്വാട്ട പ്രകാരമുള്ള സീറ്റുകൾ പൊതുമെറിറ്റിൽ ഏക ജാലകത്തിലൂടെ നൽകാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട് .തർക്കം നിലനിൽക്കുന്നതിനാൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷവും പ്ലസ് വൺ പ്രവേശനത്തിന് മുഴുവൻ സീറ്റിലും പൊതു മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തിയിരുന്നത്