ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ 50 ലക്ഷം രൂപയുടെ റോഡ് നവീകരണ പ്രവ്യത്തി ഭരണ സമിതി അറിയാതെ കൈമാറാൻ നീക്കമെന്ന ആരോപണവുമായി
എൽ.ഡി.എഫ് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രസിഡന്റ്, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയൻമാൻ, സെക്രട്ടറി എന്നിവർ പോലും അറിയാതെയാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതെന്ന് അവർ ആരോപിച്ചു. കെട്ടിട നികുതി ഒടുക്കാഞ്ഞതിന്റെ പേരിൽ ചിലർക്കെതിരെ നയമ നടപടി സ്വീകരിക്കാനുള്ള ഭരണ സമിതിയുടെ തീരുമാനം ദുരൂഹമാണ്.
വാർഡ് അംഗങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ ചിലരുടെ സ്വാർത്ഥ താല്പര്യമാണ് നിയമനടപടിക്ക് പിന്നിലെന്ന് എൽ.ഡി..എഫ് ആരോപിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി പോലും വാങ്ങാതെ കുടിവെളളം വിതരണത്തിന്റെ പേരിൽ പഞ്ചായത്തിൽ നിന്നും പണം തട്ടിയെടുക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിന് വഴങ്ങാതെ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ഫയലിൽ ഒപ്പിടുവിക്കാനുള്ള ശ്രമവും ഉണ്ടായി. ഭരണ സമിതി അംഗങ്ങളുടെ ഭീഷണി പേടിച്ച് രണ്ട് ദിവസമായി സെക്രട്ടറി പഞ്ചായത്ത് ഓഫീസിൽ ഹാജരായിട്ടില്ല. ഇത് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഫണ്ട് വിതരണത്തിലും സുതാര്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
പഞ്ചായത്തിൽ ഒഴിവില്ലാത പാർട്ട് ടൈംസ്വീപ്പർ തസ്തികയിൽ നിയമനം നടത്തി പൊതുപണം കൊള്ളയടിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രി, പഞ്ചായത്ത ഡയരക്ടർ, ഡെപ്യൂട്ടി ഡയരക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സമരങ്ങൾ നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ സിബി വാഴക്കാല, ബിജോയി പ്ലാത്തോട്ടം, ഷൈനി വർഗീസ്, എൽ.ഡി.എഫ് നേതാക്കളായ എൻ.പി ജോസഫ്, സലി ജോസഫ്, ജോർജ്ജ് ഓരത്തേൽ, എം.എ ആന്റിണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.