ഇരിട്ടി : തലശ്ശേരി – വളവുപാറ – കുടക് അന്തര് സംസ്ഥാന പാതയില് ഇരിട്ടി കുന്ന് ഇടിഞ്ഞ് ദുരന്തം ഉണ്ടാകാനുള്ള സാദ്ധ്യത തടയാൻ നടപടിയില്ല. കരാറുകാര് പ്രവര്ത്തി മുഴുവൻ അവസാനിപ്പിച്ച നിലയിലാണ് ഇപ്പോഴുള്ളത്. കരാറുകാരും, ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിൽ എന്നാണ് ആരോപണമുയരുന്നത്.
250 മീറ്ററില് അധികം ഉയരവും 300 മീറ്റർ നീളത്തിൽ കുത്തനെ ചെത്തി എടുത്തതുമായ കുന്നിൽ മഴകനക്കുന്നതോടെ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കഴിഞ്ഞ രണ്ടു കാലവര്ഷങ്ങളിലും ഇവിടെ വലിയ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കുന്നിടിച്ചില് ഒഴിവാക്കാനുളള സ്ഥിരം സംവിധാനം ഏര്പെടുത്താത്തിന് പിന്നിൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഒരു വശത്ത് ഇരിട്ടി പുഴയും , മറുവശത്ത് ചെങ്കുത്തായ കുന്നുമാണ് ഉള്ളത്. തട്ട് തട്ടായി തിരിച്ച് റോഡ് വികസനത്തിനായി കുന്നിടിച്ചാല് അപകടം ഉണ്ടാകില്ലന്ന് പറഞ്ഞാണ് അധികൃതര് അഞ്ഞൂറ് മീറ്ററോളം ഭാഗത്തെ കുന്നിടിച്ചത്. എന്നാല് കുന്നിടിച്ചതിന് ശേഷവും കാലവര്ഷത്തില് അപകടകരമാംവിധം കുന്ന് റോഡിലേക്ക് പതിച്ച് യാത്രക്കാര്ക്ക് പരിക്കേല്ക്കുന്ന സംഭവം വരെ ഉണ്ടായി. റോഡിലെ മറ്റൊ രു ഭാഗമായ മാടത്തിൽ പള്ളിക്ക് സമീപം ഇത്തരത്തിൽ കുന്നിടിഞ്ഞു ഒരു അതിഥി തൊഴിലാളി മരിക്കുകയും മൂന്ന് പേർക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ലോക ബാങ്ക് സംഘവും ഇരിട്ടി കുന്നിൽ ഇത്തരത്തിൽ ദുരന്തം ആവർത്തിക്കാതിരിക്കാൻ കയർ പാർശ്വ ഭിത്തി സ്ഥാപിച്ച് മഴയത്ത് മണ്ണിടിഞ്ഞ് വീഴാതിരിക്കാൻ അടിയന്തിര സംവിധാനം ഏർപ്പെടുത്താൻ നിർദേശിച്ചെങ്കിലും കേട്ട ഭാവം ആരും നടിച്ചില്ല.
ഇരിട്ടിയിൽ നഗരത്തോട് ചേർന്ന് രാവും പകലുമില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന റോഡിനോട് ചേർന്ന ഇത്രയും വലിയ കുന്ന് ഇടിച്ചിറക്കുമ്പോള് തന്നെ ജനപ്രതിനിധികളും നാട്ടുകാരും ആശങ്ക പങ്ക് വെച്ചങ്കിലും സെക്കന്റ് റീച്ചായി കളറോഡ് തലശേരി ഭാഗത്ത് ഇത്തരം കുന്നുകള്ക്ക് ഉണ്ടാക്കിയ സംരക്ഷണം ഇവിടെയും ഏര്പെടുത്തുമെന്ന് കരാറുകാര് പറഞ്ഞിരുന്നു. ഇരിട്ടി ടൗണിനോട് ചേർന്നാണെങ്കിലും പായം പഞ്ചായത്തിന്റെ അധീനതയിലാണ് ഈ കുന്ന് സ്ഥിതിചെയ്യുന്നത്.
കഴിഞ്ഞ താലൂക്ക് വികസന സമതിയോഗത്തില് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി സോയില് നെിലിംഗ് ( ബലമുള്ള ഇരുമ്പ് വലകള് കുന്നിന്റെ പ്രതലത്തില് ഉറപ്പിച്ച് കുന്നിടിച്ചില് ഒഴിവാക്കുന്ന രീതി) അടിയന്തിരമായി നടപ്പിലാക്കണമെന്ന് ആവശ്യപെട്ടങ്കിലും വ്യക്തമായ മറുപടി പറയാതെ അധികൃതര് ഒഴിഞ്ഞ് മാറി. ഈ റീച്ചിൽ പെട്ട കളറോഡ് – വളവുപാറ റോഡ് പണിയിൽ ഇപ്പോൾ ശേഷിക്കുന്നത് കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണ പ്രവർത്തി മാത്രമാണ്. കരാറുകാര് രണ്ടാഴ്ചക്കുള്ളില് കൂട്ടുപുഴ പാലത്തിന്റെ പ്രവര്ത്തികൂടി തീര്ത്ത് സ്ഥലം വിട്ടേക്കും എന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല് തങ്ങള്ക്ക് ഇവിടെ എന്ത് പ്രവര്ത്തി ചെയ്യണമെന്ന വ്യക്തമായ നിര്ദേശം വന്നിട്ടില്ലന്നാണ് കരാറുകാർ പറയുന്നത്.
ഇവിടെ കുന്നിടയാന് തുടങ്ങിയാല് വലിയ പാറക്കല്ലുകളും മണ്ണൂം ഉള്പെടെ റോഡ് തന്നെ ഇല്ലാതാക്കുന്ന തരത്തില് താഴേക്ക് പതിക്കാം. തലശേരി – ബംഗളരു അന്തര് സംസ്ഥാന പാതയായതിനാലും പായം, അയ്യന്കുന്ന്, ആറളം പഞ്ചായത്തുകളിലെ ജനങ്ങള്ക്ക് ഇരിട്ടി ടൗണുമായി ബന്ധപെടേണ്ട ഏക റോഡ് ആയതിനാലും ബസുകളും മറ്റ് വാഹനങ്ങളും നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന റോഡിൽ ഉണ്ടാകുന്ന അപകടം ചിന്തിക്കുന്നതിലും ഭീതിതമായിരിക്കും. കര്ണാടകത്തില് നിന്ന് ടൂറിസ്റ്റ് ബസുകളും , ചരക്ക് ലോറികള് ഉള്പടെ ഉള്ളവയും മലബാറിന്റെ വിവിധ മേഖലകളിലേക്ക് എത്തുന്നതും ഇത് വഴിയാണ്. റോഡിലെ വാഹന – കാല്നട യാത്രക്കാരുടെ പ്രശ്‌നത്തിന് പുറമെ ഇരിട്ടി കുന്നില് താമസിക്കുന്ന വീടുകളും കുന്നിടിച്ചില് ഉണ്ടായാൽ ഇല്ലാതാകും. അതുകൊണ്ട് തന്നെ കെ എസ് ടി പി അധികൃതർ അടിയന്തിരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളില് നിന്ന് ശക്തമായി ഉയരുകയാണ്.