കേളകം: മഴക്കാലം വിടവാങ്ങിയിട്ട് മാസങ്ങളായില്ലെങ്കിലും മലയോരത്തെ പുഴകൾ വറ്റിവരളുന്നു. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലവിതാനം താഴ്ന്നു.
പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ബാവലി, ചീങ്കണ്ണി പുഴകളെല്ലാം ഇടമുറിഞ്ഞ് ഒഴുകുന്ന അവസ്ഥയിലായി. കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വരും നാളുകളിൽ ജലക്ഷാമം രൂക്ഷമാകുമെന്നാണ് സൂചന. മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴക്കാലം നീണ്ടുനിന്നത് വരൾച്ച കുറക്കുന്നതിന് സഹായകമായെങ്കിലും വേനൽ കടുത്തതോടെ പൊടുന്നനെ പുഴകളിലെ ജലനിരപ്പ് താഴുകയാണ്. മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ബാവലി, ചീങ്കണ്ണി പുഴകളെ ആശ്രയിച്ചാണ്.
രൂക്ഷമാകുന്ന വരൾച്ച തടയുന്നതിന് താൽക്കാലിക, സ്ഥിരം ജലസുരക്ഷ പദ്ധതികൾ ആവശ്യമാണ്. താൽക്കാലിക പദ്ധതികളിൽ പ്രധാന പുഴകൾക്കും തോടുകൾക്കും കുറുകെ തടയണ കെട്ടി പുഴയിലെ ജലവിതാനം ഉയർത്തി സമീപത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലവിതാനം ഉയർത്തുന്ന രീതിയാണ് അവലംബിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേളകം പഞ്ചായത്തിലെ രണ്ട് പ്രധാന കുടിവെള്ള പദ്ധതികൾ പാറത്തോട് കുടിവെള്ള പദ്ധതിയും കേളകം ടൗൺ കുടിവെള്ള പദ്ധതിയുമാണ്. ഇതിന് രണ്ടിനും സ്ഥിരം തടയണകൾ നിർമിക്കണമെന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്.