മാട്ടൂൽ∙ സൗത്ത് കടപ്പുറത്ത് മണൽ കടത്ത് രൂക്ഷം. ഗ്രാമീണ വായനശാലക്ക് സമീപത്തെ കടലോരത്ത് നിന്നാണ് രാവിലെ മുതൽ മണൽ കടത്തുന്നത്. ആഴ്ചകളായി സമീപപഞ്ചായത്തുകളിൽ നിന്നുളളവർ വരെ ഇവിടെ വന്ന് ലോഡ് കണക്കിന് മണ്ണാണ് കടത്തികൊണ്ട് പോകുന്നത്.
ഇതര സംസഥാന തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെ വരെയും ഉപയോഗിച്ചാണ് കരയിലേക്ക് മണ്ണ് കൂട്ടിയിടുന്നത്. കടൽ ഭിത്തിക്ക് സമീപത്ത് നിന്നു തന്നെ മണ്ണ് എടുക്കുന്നതിനാൽ ഈ ഭാഗത്തെ കടൽ ഭിത്തി തകർന്ന അവസ്ഥയിലാണ്. രാത്രിയിലുളള മണൽ കടത്ത് കൂടാതെ രാവിലെ 6 മുതൽ 10 വരെയും മണൽ കടത്ത് നീളുന്നു. 15 ഓളം ടിപ്പർ ലോറികളിലാണ് മണ്ണ് കടത്തി കൊണ്ട് പോകുന്നത്.
ടിപ്പർ ലോറികളുടെ അമിത വേഗത കാരണം രാവിലെ പ്രദേശവാസികൾക്ക് റോഡിലൂടെ പോകാൻ പറ്റാത്ത അവസ്ഥയാണ്. മണൽ കടത്തിനെതിരെ പഴയങ്ങാടി പൊലീസ്, മാട്ടൂൽ പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും വേണ്ട നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രദേശത്തെ കടൽ ഭിത്തി ഉൾപ്പെടെ തകർന്നത് കൊണ്ട് വേലിയേറ്റ സമയങ്ങളിൽ സമീപ പ്രദേശങ്ങളിലെല്ലാം ഉപ്പുവെളളം കയറാൻ സാധ്യതയേറെയാണെന്നും നാട്ടുകാർ പറയുന്നു.