മൂന്നാംപാലം പൊളിച്ചു മാറ്റൽ പ്രവൃത്തി തുടങ്ങി, ഗതാഗതത്തിന് ക്രമീകരണം ഏർപ്പെടുത്തി കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഇന്ന് ആരംഭിച്ചു. ഇന്നു രാവിലെ പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റി. തുടർന്ന് ജെസിബി ഉപയോഗിച്ച് കുത്തുപറമ്പ് ഭാഗത്തെ പാലത്തിന്റെ വശങ്ങൾ പൊളിച്ചു മാറ്റാൻ ആരംഭിച്ചു.
ഇ വി. കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഒരു വർഷ കാലയളവ് ഉണ്ടെങ്കിലും കാലവർഷത്തിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് കരാറുകാരൻ അറിയിച്ചു. 12 മീറ്റർ നീളവും 11.05 വീതിയിൽ കൈവരിയോടെ നിർമ്മിക്കുന്ന പുതിയ പാലത്തിന് നിലവിലുളള റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരവും ഉണ്ടാവും.
ഇതിൽ സമീപത്തെ കടക്കാർക്ക് ആശങ്കയുണ്ട്. വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതിനാൽ ഒരുവശത്തായിരിക്കും ആദ്യം പൊളിച്ച് പൈലിങ് നടത്തുക. പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതത്തിന്ന് ബദൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മാവിലായി പൊതുജന വായനശാലയുടെയും സി പി എം ലോക്കൽ കമ്മിറ്റി ഓഫിസിനും ഇടയിലായി തൽക്കാലം നിർമ്മിച്ച റോഡിന് വേണ്ടത്ര വീതിയില്ലാത്തത് പ്രയാസം ഉണ്ടാക്കും. ബസ്സുൾപ്പടെ ഇടതടവില്ലാതെ വാഹനം കടന്നു പോവുന്ന പാതയിൽ വീതികുറഞ്ഞ ബദൽ റോഡിൽ ജനങ്ങൾക്കും ആശങ്കയുണ്ട്.