ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് നൽകി. ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലാകും കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത.
മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കും. വ്യാഴാഴ്ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയായിരിക്കും ലഭിക്കുക.
മലാക്ക കടലിടുകിനും അതിനോട് ചേർന്നു കിടക്കുന്ന തെക്കൻ ആൻഡമാൻ കടലിലുമായി ചക്രവാതചുഴി നിലനിൽക്കുകയാണ്. പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പ്രവേശിച്ച് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.