ഇരിട്ടി∙ ജബ്ബാർക്കടവിന് സമീപം എരുമത്തടത്ത് ഭൂമിയിൽ വിള്ളൽ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ ഭൂമിയിലാണ് 25 മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയത്. 20 സെന്റീമീറ്റർ വീതിയിൽ വിണ്ടു. 1 മീറ്ററിൽ അധികം താഴ്ച ഉണ്ട്. സമീപത്ത് പുഴക്കരയിലേക്ക് ഉള്ള റോഡിലും വിള്ളൽ ഉണ്ട്. ഇന്നലെ രാവിലെ ഡ്രൈവിങ് ടെസ്റ്റിന് വന്നപ്പോഴാണ് ഭൂമി വിണ്ടു കീറിയത് ശ്രദ്ധയിൽ പെട്ടത്.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.വൈകുണ്ഠൻ അറിയിച്ചതനുസരിച്ച് ഇരിട്ടി പൊലീസും തഹസിൽദാർ സി.വി.പ്രകാശന്റെ നേതൃത്വത്തിൽ റവന്യു അധികൃതരും പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ് കുമാറും സ്ഥലത്ത് എത്തി. റവന്യു വകുപ്പിന്റെ അധീനതയിൽ ഇവിടെ ഉണ്ടായിരുന്ന 1 ഏക്കറോളം സ്ഥലം മോട്ടർ വാഹന വകുപ്പിന് കൈമാറുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്.
ഇപ്പോൾ കണ്ടെത്തിയ വിള്ളൽ ഡ്രൈവിങ് ടെസ്റ്റിനെ ബാധിച്ചിട്ടില്ല. നേരത്തേ ഇവിടം താഴ്ന്ന പ്രദേശം ആയിരുന്നു. മണ്ണിട്ട് ഉയർത്തിയതാണ്. മഴ ശക്തമായി പെയ്തപ്പോൾ മണ്ണ് ഇരുന്നപ്പോൾ ഉണ്ടായ വിള്ളൽ ആണെന്നാണ് നിഗമനം. പ്രദേശവാസികളോടും ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരോടും ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും സ്ഥലത്തെത്തി.