പയ്യന്നൂർ ∙ ഓട്ടോറിക്ഷകളുമായി ആലക്കാട് സൗത്തിലെ കെ.സതീശനും വി.വി.കൃഷ്ണനും പി.വി.രഘുവും എൻ.പ്രേമനും പഴയ ബസ് സ്റ്റാൻഡിലെ സ്റ്റാൻഡിലേക്കു കയറ്റുമ്പോൾ പ്രാവുകൾ കൂട്ടത്തോടെ പറന്നെത്തെത്തും. നിർത്തിയിട്ട ഓട്ടോറിക്ഷകൾക്കിടയിലൂടെ അവ ഇവരുടെ മുന്നിലേക്കു നടന്നു നീങ്ങും. ആഹാരം തേടിയാണു നടത്തം. മറ്റ് ഓട്ടോ ഡ്രൈവർമാരെ തൊട്ടുരുമി ഭയമൊട്ടുമില്ലാതെ അവ നീങ്ങും.
പ്രാവിൻ കൂട്ടം മുന്നിലെത്തിയാൽ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചു വച്ച ധാന്യങ്ങൾ അവർ പക്ഷിക്കൂട്ടുകാർക്ക് വിതരണം ചെയ്യും. പ്രാവുകളോട് ഏറ്റവും അടുപ്പം സതീശനോടാണെന്നു സഹപ്രവർത്തകർ. സതീശന്റെ കയ്യിൽ നിന്നു തന്നെ ധാന്യങ്ങൾ കൊത്തി തിന്നും. 6 മാസങ്ങൾക്കു മുൻപ് 2 പ്രാവുകൾക്കു കടല വാങ്ങി കൊടുത്തു തുടങ്ങിയതാണ് സതീശൻ. ഇതോടെ സ്റ്റാൻഡിലെത്തുന്ന പ്രാവുകളുടെ എണ്ണം കൂടി.
ഇപ്പോൾ 15ൽ അധികം പ്രാവുകൾ തീറ്റ തേടി ഓട്ടോ ഡ്രൈവർമാർക്കു മുന്നിലെത്തുന്നു. സതീശനൊപ്പം കൃഷ്ണനും രഘുവും പ്രേമനും ചേരുകയായിരുന്നു. സ്റ്റാൻഡിൽ നിർത്തിയ ഓട്ടോറിക്ഷകൾ ഡ്രൈവർമാർ തള്ളി നീക്കുന്നതിനൊപ്പം പ്രാവുകളും നടക്കും. ഒരു രസം… ബസ് സ്റ്റാൻഡിലെത്തുന്ന സ്ഥിരം യാത്രക്കാർക്ക് ഇതൊരു കാഴ്ച തന്നെയാണ്.