പാപ്പിനിശ്ശേരി ∙ തുരുത്തിയിലേക്കുള്ള ഏക വഴിയും തകർന്നു ചെളിക്കുളമായതോടെ നാട്ടുകാർ ദുരിതത്തിലായി. ബൈപാസ് നിർമാണം തുടങ്ങിയതോടെ മറ്റു വഴികളെല്ലാം അടഞ്ഞുപോയ അവസ്ഥയാണ്. ചുങ്കം തുരുത്തി റോഡ് തകർന്നു മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. മഴ തുടങ്ങിയതോടെ കുഴികളും ചെളിയും നിറഞ്ഞു കാൽനടയാത്ര പോലും സാധ്യമല്ലാതായി. ഓട്ടോറിക്ഷകൾ ഈ വഴി വരാൻ തയാറാകുന്നില്ല.
ദേശീയപാത നിർമാണ ആവശ്യത്തിനും തുരുത്തിയിലെ ഒട്ടേറെ ഫാക്ടറികളിലേക്കും ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് തകർന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴയിൽ നിർമിക്കുന്ന പാലത്തിനുള്ള യന്ത്ര സാമഗ്രികൾ കൊണ്ടുപോകുന്ന ഭാരവാഹനങ്ങൾ തുടർച്ചയായി പോകുന്നതിനാലാണ് റോഡ് തകർന്നത്. വേനൽക്കാലത്ത് പൊടിശല്യമാണെങ്കിൽ ഇപ്പോൾ ചെളി നിറഞ്ഞു. പാറക്കൽ, ദിനേശ്ബീഡി കമ്പനി റോഡുകൾ അടച്ചിട്ടതിനാൽ എല്ലാ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്.