അപകടകാരികളായ തെരുവുനായകള്‍ക്ക് ദയാവധം നല്‍കാൻ അനുമതിയാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹർജി ഇന്ന് ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും. അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അടുത്തദിവസം ശ്രദ്ധയില്‍ പെടുത്താൻ അവധിക്കാല ബെഞ്ച് ആവശ്യപ്പെട്ടെങ്കിലും പിറ്റേദിവസവും വാദം കേള്‍ക്കാൻ കോടതി കൂട്ടാക്കിയിരുന്നില്ല .അതിനുശേഷവും നായ്ക്കളുടെ ഉപദ്രവം വര്‍ദ്ധിച്ചതോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യ നേരത്തെ സമര്‍പ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത്.
പേപ്പട്ടിയെന്നു സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദനരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാൻ അനുവദിക്കണമെന്ന് ഈ ഹർജിയില്‍ ആവശ്യപ്പെടുന്നു. കണ്ണൂര്‍ ജില്ലയില്‍ നായ്ക്കള്‍ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹർജിയോടൊപ്പം ഇന്നലെ വീണ്ടും സമര്‍പ്പിച്ചു. മുഴപ്പിലങ്ങാട് ,പുഴാതി ,നീര്‍വേലി എന്നിവിടങ്ങളിലെ ആക്രമണങ്ങളുടെ ദൃശ്യമാണ് കോടതിയില്‍ നല്‍കിയത്. മുഴപ്പിലങ്ങാട് കെട്ടിനകം ദാറുല്‍ റഹ്മയിലാണ് 11 കാരനായ നിഹാലിനെ കടിച്ചുകൊന്നത് . ഈ സംഭവം നടന്ന സ്ഥലത്തുനിന്നും 450 മീറ്റര്‍ മാറിയാണ് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനി ജാൻവിയ ആക്രമിക്കപ്പെട്ടത് . ഈ ദൃശ്യവും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്.