കണ്ണൂർ: സാധാരണ ടിക്കറ്റെടുക്കാൻ കൗണ്ടറിന് മുന്നിൽ ഇനി മുഴുനീള ക്യൂ ഉണ്ടാകില്ല. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാൻ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ സ്ഥാപിച്ചു.
പടിഞ്ഞാറ്, കിഴക്ക് വശത്തുള്ള കവാടത്തിൽ യാത്രക്കാർക്ക് ഇത് ഉപയോഗിക്കാം. പുതിയതടക്കം അഞ്ച് ടിക്കറ്റ് യന്ത്രങ്ങൾ കണ്ണൂരിൽ പ്രവർത്തിക്കുന്നുണ്ട്. ടിക്കറ്റ് നൽകാൻ നടത്തിപ്പുകാരുണ്ട്.
യാത്രക്കാർക്ക് യു.ടി.എസ്. ഓൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. സ്റ്റേഷനിൽ എത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കിൽ അവിടെ പതിച്ച ക്യു.ആർ. കോഡ് ആപ്പിലൂടെ സ്‌കാൻ ചെയ്ത് ടിക്കറ്റെടുക്കാം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ക്യു.ആർ. കോഡ് സ്‌കാനിങ് സംവിധാനമുണ്ട്.
ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീന്റെ ഉദ്ഘാടനം റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് നിർവഹിച്ചു.
ഡി.ആർ.യു.സി.സി. അംഗം റഷീദ് കവ്വായി, സ്റ്റേഷൻ മാനേജർ എസ്. സജിത്കുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ പി.വി. രാജീവ് കുമാർ, ചീഫ് കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ ബിജോയ്, ആർ.പി.എഫ്. ഇൻസ്‌പെക്ടർ ബിനോയ് ആന്റണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.