പയ്യാവൂർ: പഞ്ചായത്തിലെ ചന്ദനക്കാംപാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ കാടുകയറ്റാൻ ഫോറസ്റ്റ് പ്രത്യേക സംഘം. പത്തോളം ആനകളാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ കഴിഞ്ഞ ദിവസം ഇരിട്ടിയിൽ ചേർന്ന വന സൗഹൃദ സദസ്സിൽ വനം മന്ത്രിയുടെ മുമ്പാകെ പ്രശ്നത്തിൻ്റെ ഗൗരവം ഉന്നയിച്ചിരുന്നു.
ഇതിനെത്തുടർന്ന് കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തികിൻ്റെ നിർദ്ദേശപ്രകാരം കാട്ടാനകളെ കാട്ടിലേക്ക് തുരത്തുവാൻ ഉത്തരവിട്ടിരുന്നു. ശനിയാഴ്ച രാവിലെ കൊട്ടിയൂർ , ആറളം , തളിപ്പറമ്പ് റേഞ്ചുകളിൽ നിന്നായി മുപ്പതോളം വരുന്ന സ്പെഷ്യൽ ഡ്രൈവ് സംഘം എത്തി. തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി.രതീഷിൻ്റെ നേതൃത്വത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് കാട്ടാനകളെ തുരത്തുവാനുള്ള പ്രവർത്തനം ആരംഭിച്ചു.
പയ്യാവൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ തൂക്കുവേലിക്ക് പുറത്ത് ആനക്കൂട്ടത്തെ എത്തിക്കുകയാണ് ലക്ഷ്യം. എലഫെൻ്റ് സ്പെഷ്യൽ ഡ്രൈവ് സംഘത്തിനൊപ്പം നാട്ടുകാരും ആനകളെ തുരത്തുവാൻ പങ്കുചേരുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി.എം.ജോഷി ,കെ .ടി. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ ജിൽസൺ, ഷീന ജോണി എന്നിവരും സംഘത്തിനൊപ്പം ഉണ്ട്.