കൊച്ചി: തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ അരിക്കൊമ്പന്‍ . ജിപിഎസ് സിഗ്നൽ പ്രകാരം ആന ഷണ്മുഖ നദി ഡാമിന് സമീപത്തെ വനത്തിൽ തുടരുകയാണ്. ആനയെ വനം വകുപ്പ് സംഘം നേരിട്ട് കണ്ടു. ഡാമിൽ വെള്ളം കുടിക്കാനെത്തിയ ആനയെ നാട്ടുകാരും കണ്ടതായി പറയുന്നുണ്ട്. മേഘമല കടുവാ സങ്കേതത്തിലേക്കാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നത്. അതേസമയം ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക ആദിവാസി സംഘത്തെ കമ്പത്ത് എത്തിച്ചു. മുതുമല ആന സംരക്ഷണ കേന്ദ്രത്തിലെ അഞ്ചംഗ ആദിവാസി സംഘമാണ് എത്തിയത്. ആനയെ ഉൾവനത്തിലേക്ക് തുരത്താൻ വേണ്ടി ഉള്ള ശ്രമവും നടത്തും. ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയാൽ മയക്കു വെടിവയ്ക്കാനുള്ള സംഘവും കുംകിയാനകളും സജ്ജമാണ്
അതേസമയം അരിക്കൊമ്പന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് 20-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പന് തുമ്പിക്കൈക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. തമിഴ്നാട് സർക്കാരിനെ എതിർ കക്ഷിയാക്കിയാണ് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. ജസ്റ്റിസ് അലക്സാണ്ടർ തോമസ് ,ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.