ഇരിട്ടി: കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും വിളമനയിൽ നേന്ത്രവാഴത്തോട്ടം നശിച്ചു. കരിവണ്ണൂരിലെ കർഷകരായ സി.കെ. നിഷാന്ത്, കെ. ചന്ദ്രൻ, രമേശൻ കൊക്കൂറ എന്നിവരുടെ കുലച്ച വാഴകളാണ് നശിച്ചത്. നിഷാന്തും ചന്ദ്രനും ചേർന്ന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത നൂറിലേറെ വാഴകളും രമേശന്റെ അൻപതോളം വാഴകളുമാണ് കാറ്റിൽ ഒടിഞ്ഞു വീണ് നശിച്ചത്.
ഒരു മാസത്തിനകം വിളവെടുക്കേണ്ട വാഴകളാണ് അപ്രതീക്ഷിതമായ കാറ്റിലും മഴയിലും നശിച്ചത്. കടംവാങ്ങി വാഴക്കൃഷിയിറക്കിയ കർഷകരെ ഇത് വലിയ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഇൻഷുർ ചെയ്യാത്തതുമൂലം തന്നെ കനത്ത നഷ്ടവും നേരിടേണ്ടി വരുന്ന കർഷകർ കൃഷിവകുപ്പിൽ നിന്നും ലഭിക്കുന്ന സഹായത്തിനുവേണ്ടി കാത്തിരിക്കുകയാണ്.