ഇരിട്ടി : പേരട്ടയ്ക്കടുത്ത് തൊട്ടിപ്പാലത്ത് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി. മാരാംകുളത്തിൽ മുഹമ്മദ് കുട്ടിയുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്.
രാത്രിയിൽ രണ്ടുതവണയാണ് ആനയിറങ്ങിയത്. ആഴ്‌ചകൾക്ക് മുൻപും ഇവിടെ ആനയിറങ്ങി വൻ നാശം വരുത്തിയിരുന്നു.
വീട്ടുമുറ്റം വരെ എത്തിയാണ് കൃഷി നശിപ്പിച്ചത്. വീട്ടുകാർ രാത്രി പുറത്തിറങ്ങുന്നത് ഭയപ്പാടോടെയാണ്. കർണാടക ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽ നിന്നാണ് ആനക്കൂട്ടം പുഴ കടന്നെത്തുന്നത്.
ഇവിടങ്ങളിൽ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പരിപാലനമില്ലാഞ്ഞതിനാൽ മരം വീണും വള്ളികൾ പടർന്നുകയറിയും പ്രവർത്തനക്ഷമമല്ലാതായി.
വേലി നന്നാക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല.