കണ്ണൂർ∙ ചാല–നടാൽ ബൈപാസിൽ തള്ളിയ മാലിന്യം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറോളം പരിസരവാസികളെ ഏറെ പരിഭ്രാന്തിയിലാക്കി. ബൈപാസിലെ സ്വകാര്യ ആശുപത്രികൾക്ക് സമീപം റോഡരികിൽ തള്ളിയ അറവ് മാലിന്യത്തിന്റെ അടിയിൽ ഉണ്ടായിരുന്ന മനുഷ്യ രൂപത്തിലുള്ള പ്രതിമയാണ് എടക്കാട് പൊലീസിനെയും ജനത്തെയും കുറച്ച് സമയത്തേക്ക് മുൾ മുനയിൽ നിർത്തിയത്.
വസ്ത്രം പ്രദർശിപ്പിക്കാൻ വസ്ത്രാലയത്തിൽ വെക്കുന്ന ഡമ്മിയുടെ കാൽ ഭാഗം മാലിന്യത്തിന്റെ ഇടയിലൂടെ പരിസരവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഡമ്മിയുടെ മുകളിലുണ്ടായിരുന്ന അറവ് മാലിന്യത്തിന്റെ അസഹനീയ ദുർഗന്ധം കൂടി ആയപ്പോൾ അഴുകിയ മൃതദേഹമായിരിക്കാം എന്ന സംശയം നാട്ടുകാർക്ക് ഉണ്ടായി. ഉടനെ എടക്കാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി മാലിന്യം മാറ്റിയപ്പോഴാണ് മുൻപ് മാലിന്യത്തിന്റെ കൂടെ തള്ളിയ ഡമ്മിയാണെന്ന് മനസ്സിലായത്.