ഇന്ത്യ ശ്രീലങ്ക രണ്ടാം ടെസ്റ്റിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഗ്രൗണ്ടിലിറങ്ങിയ നാല് ആരാധകര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആരാധകർ ഗ്രൗണ്ടിലിറങ്ങിയത്. ശേഷം വിരാട് കോലിക്കൊപ്പം സെൽഫിയെടുത്തു. കോലി ഇവരെ ഫോട്ടോ പകർത്താൻ അനുവദിക്കുകയും ചെയ്തു. ആരാധകർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും ഉടൻ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും ബെംഗളൂരു കബ്ബൺ പാർക്ക് പൊലീസ് വ്യക്തമാക്കി.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച അവസാന സെഷനില്‍ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സ് ബാറ്റു ചെയ്യുമ്പോഴാണ് ആരാധകര്‍ ഗ്രൗണ്ടിലിറങ്ങിയത്. ആ സമയത്ത് മുഹമ്മദ് ഷമിയുടെ പന്തുകൊണ്ട കുശാല്‍ മെന്‍ഡിസിനെ ടീം ഡോക്ടര്‍മാര്‍ പരിശോധിക്കുകയായിരുന്നു. ആ ഇടവേളയില്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ഇവര്‍ അമ്പയര്‍മാരും കളിക്കാരും നോക്കിനില്‍ക്കെ വിരാട് കോലിയുടെ അടുത്തെത്തി കോലിയുടെ അനുവാദത്തോടെ സെല്‍ഫിയുമെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ബലം പ്രയോഗിച്ച് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നാല് ആരാധകരില്‍ ഒരാള്‍ കലബുറഗി സ്വദേശിയാണ്. മറ്റു മൂന്നു പേരും ബെംഗളൂരു സ്വദേശികളാണെന്നും പോലീസ് പറയുന്നു. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനും ഗ്രൗണ്ടില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.