ഒടിടിയിൽ പോകുന്ന സിനിമകൾക്കെതിരെ കടുത്ത നിലപാടുണ്ടാകുമെന്ന് ആവർത്തിച്ച് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് രംഗത്ത്. തിയറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസം കഴിഞ്ഞേ സിനിമകളുടെ ഒടിടി റിലീസ് അനുവദിക്കൂവെന്ന് വ്യക്തമാക്കിയ ഫിയോക് നടൻ ദുൽഖർ സൽമാനെതിരായ വിലക്ക് നീക്കി. ചെയർമാൻ ദിലീപിനെ തള്ളിപറയില്ലെന്ന് നിലപാടെടുത്ത ഫിയോക് വിവാദമായ ഭരണഘടന ഭേദഗതി നീട്ടിവച്ചു.
സല്യൂട്ട് തിയറ്റർ റിലീസ് ഉണ്ടായിരുന്നുവെങ്കിലും ഒടിടി റിലീസിനും കരാറുണ്ടായിരുന്നു.ഇത് വൈകിയാൽ നേരിടുന്ന നിയമനടപടി വിശദീകരിച്ചതോടെയാണ് ദുൽഖറിനെതിരായ വിലക്ക് ഫിയോക് നീക്കിയത്. താരങ്ങളിൽ ആർക്കെങ്കിലും തിയറ്ററുകളെ വേണ്ടെങ്കിൽ തിയറ്ററുകാർക്ക് താരങ്ങളെയും വേണ്ടെന്നും ഒടിടിയിൽ പോകുന്ന സിനിമകളിലെ നടന്മാർ പ്രേക്ഷകരുടെ മനസ്സിൽനിന്ന് തന്നെ പുറത്ത് പോകുന്നുവെന്നതാണ് സാഹചര്യമെന്നും ഫിയോക് പറഞ്ഞു.
അതേസമയം ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നത് അടക്കമുള്ള ഭരണഘടന ഭേദഗതി കൊണ്ടുവരുന്നത് നിയമോപദേശം തേടുന്നതിന്റെ പേരിൽ ഫിയോക് രണ്ട് മാസത്തേക്ക് നീട്ടിവച്ചു. ദിലീപ് പ്രതിയായ കേസിന് സംഘടനയുമായി ബന്ധമില്ലെന്നും അതിന്റെ പേരിൽ ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെടില്ലെന്നും ഫിയോക് നിലപാടെടുത്തു.
ആന്റണി പെരുമ്പാവൂർ ഇപ്പോഴും സംഘടനയുടെ വൈസ് ചെയർമാനാണ്. ആന്റണിയുമായുള്ള പ്രശ്നം പരിഹരിക്കാൻ കമ്മിറ്റിയെ നിയോഗിച്ചുവെന്ന് അറിയിച്ച ഫിയോക് സംഘടനയെ പിളർത്താൻ ധൈര്യമുള്ളവരുണ്ടോയെന്നും വെല്ലുവിളിച്ചു.