ഇടുക്കി: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണം മൂന്നായി. പുലർച്ചെ മൂന്നരയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സംഗമം ജംഗ്ഷനിൽ മാളിയേക്കൽ കോളനിയിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. നാല് വയസ്സുകാരൻ ദേവാനന്ദിന്റെ മൃതദേഹമാണ് ഒടുവിൽ കണ്ടെടുത്തത്. നേരത്തെ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സോമൻ, ഭാര്യ ഷിജി, മകൾ നിമ എന്നിവർക്കായുള്ള തിരച്ചിലാണ് നടക്കുന്നത്.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം. റവന്യു വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. മണ്ണിനടിയിൽ അകപ്പെട്ട രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. മാളിയേക്കൽ കോളനിയിൽ .ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. രക്ഷാപ്രവർത്തനത്തിനിടെയാണ് ആദ്യം തങ്കമ്മയുടെ മൃതശരീരം കിട്ടിയത്. ബാക്കിയുള്ളവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്.
പുലര്‍ച്ചെ 3.30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമൻ (50) ഭാര്യ ഷിജി ( 50 ), മകൾ – ഷിമ (25), ഷിമയുടെ മകൻ ദേവാനന്ദ് (4) എന്നിവരെ കാണാതായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഫയർ ഫോഴ്സിന്റെയും, പോലീസിന്റെയും, പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് മണ്ണിനടിയിൽപ്പെട്ട നാലുപേർക്കായുള്ള തിരച്ചിൽ തുടരുന്നത്. റവന്യു മന്ത്രി കെ രാജൻ ഒമ്പത് മണിയോടെ സംഭവ സ്ഥലം സന്ദർശിക്കും. അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഡീൻ കുര്യാക്കോസ് എം.പിയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്