ആറളം: ആറളം ഫാമിൽ തമ്പടിച്ച 10 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ശ്രമത്തിലാണ് 10 ആനകളെ ഇന്ന് വനത്തിലേക്ക് തുരത്തിയത്. ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി വ്യാപക നാശം വരുത്തുന്ന സാഹചര്യത്തിലാണ് ആനകളെ വനത്തിലേക്ക് തുരത്താൻ വീണ്ടും നടപടി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ആറളം ഫാമിലെത്തിയ ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക്കിന്റെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്.
ഫാമിനുള്ളിൽ 40 ഓളം ആനകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ആറളം ഫാമിൽ നിന്നും കുട്ടിയാന ഉൾപ്പെടെ 10 എണ്ണത്തെ പ്രധാന റോഡിലൂടെയും , പുനരധിവാസ മേഖലയിലൂടെയും ഏറെ സാഹസികമായാണ് വനത്തിലേക്ക് തുരത്തിയത്. ഫാമിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ ആനകളെയും വനത്തിലേക്ക് കടത്തിവിടാനാണ് ശ്രമം. അനുകൂല കാലവസ്ഥ ലഭ്യമായാൽ തുടർച്ചയായ ദിവസങ്ങളിൽ ഓപ്പറേഷൻ നടത്തി മുഴുവൻ ആനകളെയും വനത്തിലേക്ക് തുരത്തും. കൊട്ടിയൂർ റെയ്ഞ്ചർ സുധീർ നേരോത്തിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും, ആർ ആർ ടി യുമാണ് ശനിയാഴ്ച നടന്ന തുരത്തിലിന് നേതൃത്വം നൽകിയത്.