കരിവെള്ളൂർ : സ്കൂൾ അടഞ്ഞു കിടന്നതോടെ വീട്ടിലിരുന്ന് നിർമിച്ച കെഎസ്ആർടിസി ബസിന്റെ ചെറുരൂപം ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകാൻ അവസരം കാത്തിരിക്കുകയാണ് കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി കെ.കെ.തേജസ്. ചെറുപ്പം മുതലേ തെയ്യങ്ങളുടെ ശിൽപങ്ങൾ തേജസ് നിർമിക്കുവാൻ തുടങ്ങിയിരുന്നു. ലോക്ഡൗൺ ആരംഭിച്ചതോടെയാണ് ബസുകളുടെ ചെറുരൂപങ്ങൾ ഒരുക്കി തുടങ്ങിയത്.
യൂ ട്യൂബ് വഴി ബസുകളുടെ വലുപ്പം മനസ്സിലാക്കി കൃത്യമായ അളവോടെയാണ് തേജസ് ബസ് നിർമിക്കാൻ തുടങ്ങിയത്. കെഎസ്ആർടിസി ബസ് നിർമിച്ചപ്പോഴാണ് ബസിന്റെ രൂപം ഗതാഗത മന്ത്രിക്ക് നൽകണമെന്ന് തേജസിന് തോന്നിയത്. അദ്ദേഹത്തിന്റെ ശ്രദ്ധയിൽ തന്റെ ആഗ്രഹം എത്തിക്കുവാനുള്ള വഴി തേടുകയാണ് ഈ കൊച്ചു മിടുക്കൻ. സ്കൂൾ തുറക്കുമ്പോൾ തന്റെ വിദ്യാലയത്തിന് സമ്മാനിക്കാൻ പുതിയൊരു ശിൽപം ഒരുക്കുകയാണ് തേജസ്.ഇതിനോടകം 30 ഓളം ശിൽപങ്ങളും രൂപങ്ങളും തയാറാക്കിയിട്ടുണ്ട്. ഫോം ഷീറ്റ്, സ്പ്രേ പെയിന്റ് എന്നിവ കൊണ്ടാണ് വാഹനങ്ങളുടെ ചെറു രൂപങ്ങൾ നിർമിച്ചത്. കണ്ണൂർ കെടിഡിസി ജീവനക്കാരൻ പുത്തൂരിലെ കെ.എം.പ്രജിത്തിന്റെയും കെ.കെ.ഗംഗയുടെയും മകനാണ്. രണ്ടാം ക്ലാസുകാരനായ സഹോദരൻ തൻമയ് വാഹനങ്ങളുടെ രൂപങ്ങൾ തയാറാക്കി തുടങ്ങിയിരിക്കുകയാണ്.