കണ്ണൂർ : കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ 28ന് ആരംഭിക്കുന്ന ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിലേക്ക് ടീമുകൾ എത്തിത്തുടങ്ങി. ദാമൻ ആൻഡ് ദിയു ടീം, ഹിമാചൽ പ്രദേശ്, മണിപ്പുർ, മേഘാലയ എന്നിവരാണ് എത്തിയത്. മറ്റു ടീമുകൾ ഇന്നും നാളെയുമായി എത്തും. ഗ്രൂപ്പ് എ യിലെയും ഗ്രൂപ്പ് സിയിലെയും മത്സരങ്ങൾക്കാണു കൂത്തുപറമ്പ് വേദിയാകുന്നത്.
ഗ്രൂപ്പ് എ യിൽ മണിപ്പുർ, ദാമൻ ആൻഡ് ദിയു, പോണ്ടിച്ചേരി, മേഘാലയ എന്നീ ടീമുകളും ഗ്രൂപ്പ് സിയിൽ ഹിമാചൽ പ്രദേശ്, അസം, രാജസ്ഥാൻ, ബിഹാർ എന്നീ ടീമുകളുമാണുള്ളത്. ഡിസംബർ 3 വരെയാണു ലീഗ് റൗണ്ട് മത്സരം. എ.ഗ്രൂപ്പിലെയും സി ഗ്രൂപ്പിലെയും ചാംപ്യന്മാർ തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിനും ഡിസംബർ 5നു കൂത്തുപറമ്പ് വേദിയാകും. ചാംപ്യൻഷിപ്പിലെ മറ്റു ഗ്രൂപ്പുകളിലെ മത്സരങ്ങൾ കോഴിക്കോടും മലപ്പുറത്തുമായി നടക്കും.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ദാമൻ ആൻഡ് ദിയു ടീമിനെ കെ.വി.സുമേഷ് എംഎൽഎ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ ടി.ഇന്ദിര, കൗൺസിലർമാരായ പനയൻ ഉഷ, ചിത്തിര ശശിധരൻ, എം.ശകുന്തള, സ്പോർട്സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ജില്ലാ സെക്രട്ടറി ഷിനിത്ത് പാട്യം, സ്പോർട്സ് കോ ഓർഡിനേറ്റർ കെ.പ്രമോദൻ, ജില്ലാ സ്പോർട്സ് ഓഫിസർ എം.എ.നിക്കോളാസ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.പി.പവിത്രൻ എന്നിവർ പങ്കെടുത്തു.