പയ്യന്നൂര്‍ : ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യന്നൂര്‍ ബൈപാസ് റോഡിന്റെ പണി തുടങ്ങി. നിലവിലുള്ള പെരുമ്പ ദേശീയപാത കണ്ടോത്ത് മുതൽ എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പ് വരെ പൂർണമായും ഒഴിവാക്കിയാണ് പുതിയ 4 വരി ബൈപാസ് റോഡ് വരുന്നത്. നിലവിലുള്ള ദേശീയപാതയുടെ കിഴക്ക് ഭാഗത്ത് 5 കിലോമീറ്റർ സമാന്തരമായാണ് ബൈപാസ് നിർമിക്കുന്നത്. കാപ്പാട് ഇക്കോ ടൂറിസം പാർക്കിനടുത്താണ് പെരുമ്പ പുഴയുടെ ഭാഗത്ത് പുതിയ റോഡ് എത്തുന്നത്.
പയ്യന്നൂര്‍ – ചെറുപുഴ റോഡിൽ കോത്തായിമുക്കിനടുത്ത് 24 മീറ്ററിലധികം വീതിയിൽ അണ്ടർ പാസ് ഉണ്ട്. നേരത്തെ കാനായി–മണിയറ റോഡിന് അണ്ടർ പാസ് ഉണ്ടായിരുന്നില്ല. ടി.ഐ.മധുസൂദനൻ എംഎൽഎയുടെ ഇടപെടൽ മൂലം ഇവിടെ 12 മീറ്റർ വീതിയിൽ ഇപ്പോൾ അണ്ടർ പാസ് അനുവദിച്ചിട്ടുണ്ട്.
പെരുമ്പ–ചിറ്റാരിക്കൊവ്വൽ–തോട്ടംകടവ് റോഡിൽ ഇക്കോ ടൂറിസം പാർക്കിന് സമീപം പുതിയ പാലത്തോടു ചേർന്ന് ഒരു ബോക്സ് വേയും പുതുതായി നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പെരുമ്പ പുഴയിൽ 6 വരി പാലമാണ് നിർമിക്കുന്നത്. 3 വരി വീതമുള്ള 2 പാലങ്ങൾ നിർമിക്കും.105 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. തുടർന്ന് കുഞ്ഞിമംഗലം പഞ്ചായത്തിലേക്ക് കടക്കുന്ന റോഡ് എടാട്ട് കണ്ണങ്ങാട്ട് സ്റ്റോപ്പിന് സമീപം വച്ച് നിലവിലുള്ള ദേശീയപാതയുമായി ചേരും.