കണ്ണൂർ: ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ യുവതിയെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പനയത്താംപറമ്പ് തറമ്മലിൽ വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തറമ്മൽ ‘പാർശിവ’ത്തിൽ രാജന്റെയും സുധയുടെയും മകൾ പ്രിമ്യ (32) ക്കാണ് കഴുത്തിന് ആഴത്തിലുള്ള വെട്ടേറ്റത്. ഭർത്താവ് നീർവേലി സ്വദേശി ഷൈജേഷാണ് (40) വെട്ടിപ്പരിക്കേൽപ്പിച്ചത്.
വീട്ടിൽ അമ്മയുടെയും അച്ഛന്റെയും മൂത്ത മകന്റെയും കൂടെ താമസിക്കുകയായിരുന്ന പ്രമ്യയെ മദ്യലഹരിയിൽ വീട്ടിലെത്തിയ ഷൈജേഷ് കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് കേസ്. ഈ സമയം അമ്മയും മകനും മാത്രമാണ് പ്രമ്യയുടെ കൂടെയുണ്ടായിരുന്നത്.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ കടക്കാരനാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. ചക്കരക്കല്ലിലെ സ്വകാര്യ ആസ്പത്രിയിൽനിന്നും ചാലയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.
നാല് ദിവസം മുൻപാണ് ബെംഗളൂരുവിലെ ജോലിസ്ഥലത്തുനിന്ന് ഷൈജേഷ് നാട്ടിലെത്തിയത്. ഒരുവർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്രിമ്യയുടെ ആദ്യവിവാഹത്തിൽ അഞ്ച് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഏഴുമാസം ഗർഭിണിയായ പ്രമ്യയുടെ ആസ്പത്രി ആവശ്യവുമായി ബന്ധപ്പെട്ടാണ് ഷൈജേഷ് നാട്ടിലെത്തിയത്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഭർത്താവിന്റെ നീർവേലിയിലെ വീട്ടിൽനിന്ന് പ്രിമ്യയെ തമ്മലിലെ വീട്ടിൽ കൂട്ടിക്കൊണ്ടുവന്നത്.