ആലക്കോട് ∙ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച തടയണ പ്രയോജനരഹിതമായ നിലയിൽ. നടുവിൽ പഞ്ചായത്തിലെ ഉടുമ്പൻ സീതപ്പാലം തടയണയാണ് വർഷങ്ങളായി പ്രയോജനമൊന്നുമില്ലാതെ കിടക്കുന്നത്. മലയോര വികസന ഏജൻസി 2015-16 വർഷം നിർമിച്ചതാണ് ഇത്. 15 ലക്ഷം രൂപയാണ് അടങ്കൽ തുക. പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരമെന്ന നിലയിലാണ് ഇതു നിർമിച്ചത്. എന്നാൽ, നിർമാണത്തിനു ശേഷം നാളിതു വരെ ഇത് ആർക്കും പ്രയോജനപ്പെട്ടിട്ടില്ല. വേനൽ ആരംഭിക്കുന്നതോടെ തോട്ടിലെ നീരൊഴുക്കു നിലയ്ക്കും. ഇതിനു മുൻപാണ് ഷട്ടർ ഇടേണ്ടതെങ്കിലും അങ്ങനെ ചെയ്യാറില്ല.
വെള്ളം വറ്റുന്നതിനാൽ ഷട്ടർ ഇട്ടാലും കാര്യമില്ലെന്നു നാട്ടുകാർ പറയുന്നു. മലയോരത്തെ മിക്ക തടയണകളുടെയും അവസ്ഥ ഇതുതന്നെയാണ് ഉദയഗിരി, ആലക്കോട്, നടുവിൽ പഞ്ചായത്തുകളിൽ ഒട്ടേറെ തടയണകളുണ്ട്. മേഖലയിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമം ഇല്ലാതാക്കാൻ യുഡിഎഫ് ഭരണകാലത്താണു മിക്ക തടയണകളും നിർമിച്ചത്. 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ഇതിനു ചെലവായി. മഴ മാറി ദിവസങ്ങൾക്കുള്ളിൽ നീരൊഴുക്കു നിലയ്ക്കുന്ന തോടുകളിൽ വരെ തടയണ നിർമിച്ചിട്ടുണ്ടെന്നു നാട്ടുകാർ ആരോപിച്ചു.