ആരെയും ആകർഷിക്കുന്ന ജലതുരുത്താണ് കോടഞ്ചേരി നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടം. തെളിമയാർന്ന വെള്ളം കാണുന്ന ആരെയും ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. എന്നാൽ അപകടവും നിമിഷനേരംകൊണ്ട് ഉണ്ടാകാറുണ്ട്. ഈ ജലതുരുത്തിൽ. ഏത് സമയവും അപ്രതീക്ഷിതമായി വെള്ളം ഉയരുന്നതാണ് പതങ്കയത്തെ അപകട സാധ്യത വർധിപ്പിക്കുന്നത്. പാറക്കെട്ടുകളിലെ വഴുവഴുപ്പും കയങ്ങളും പലരെയും അപകടത്തിലാക്കിയിട്ടുണ്ട്. നീന്തൽ അറിയുന്നവർ പോലും ഇവിടെ അപകടത്തിന് ഇരയായിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ നിന്നുമെത്തുന്ന യുവക്കളുടെ ജീവനാണ് ഇവിടെ കൂടുതലായി നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിനകം 21 ജീവനുകൾ പതങ്കയം കവർന്നെടുത്തതായി നാട്ടുകാർ പറയുന്നു.
ഓരോ അവധിക്കാലത്തും ഒരാൾക്കെങ്കിലും ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഞായറാഴ്ച കോഴിക്കോട് എരഞ്ഞിപ്പാലം മാവിലേടത്ത് രാജേഷിന്റെ മകന്‍ സ്വദേശി അമല്‍ (18) ആണ് ഇവിടെ അവസാനമായി മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഉച്ചയോടെയാണ് രണ്ട് ബൈക്കുകളിലായി നാലുപേര്‍ പതങ്കയത്തെത്തിയത്. കുളിക്കുന്നതിനിടെ അമൽ കയത്തില്‍ അകപ്പെടുകയായിരുന്നു. പുഴയോരത്തെത്തിയ സമീപ വാസിയാണ് വിവരം പുറത്തറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തി കയത്തില്‍ മുങ്ങിയ അമലിനെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകട സാധ്യതയുള്ളതിനാല്‍ പതങ്കയത്തേക്കുള്ള പ്രവേശനം കഴിഞ്ഞ 27 ന് ജില്ലാ കലക്റ്റർ ഗീത നിരോധിച്ചിരുന്നു. ഇവിടേക്കുള്ള വഴി കെട്ടി അടക്കുകയും ചെയ്തതാണ്. പ്രദേശത്ത് പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തുകയും ഹോം ഗാര്‍ഡിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇത് മറികടക്കാന്‍ പുഴയുടെ മറു ഭാഗത്തുകൂടിയാണ് നാലംഗ സംഘം പുഴയില്‍ ഇറങ്ങിയത്.
അപകടം പതിവായ ഇവിടെ അടുത്തിടെ തലയാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചിരുന്നു. കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ജിബിൻ ഉൾപ്പെടെ മരണമടഞ്ഞതും ഇവിടെയാണ്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് തലയാട് സ്വദേശിയും ഇവിടെ മുങ്ങി മരിച്ചിരുന്നു. സുഹൃത്തുക്കൾ കൂട്ടമായി വാഹനങ്ങളിലെത്തി ഇവിടെ ഇറങ്ങി കുളിച്ച് രസിക്കുകയാണ് പതിവ്. ഇതിനിടെയാണ് അപകടം സംഭവിക്കുന്നത്. അപകട സാധ്യത പറഞ്ഞാലും പലരും ചെവി കൊള്ളറില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.