ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 90 പേര്‍ മരിച്ചതായാണ് വിവരം. 179-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊല്‍ക്കത്ത, ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ വൈകുന്നേരം 7.20ഓടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. അതേസമയം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് പാളം തെറ്റിയ കോറോമാണ്ടല്‍ എക്സ്പ്രസിന്റെ ബോഗികളിലേയ്ക്ക് മറ്റൊരു പാസഞ്ചര്‍ ട്രെയിൻ ഇടിച്ചു കയറി. യശ്വന്ത്പൂര്‍-ഹൗറ ട്രെയിനാണ് അപകടത്തില്‍പെട്ടത്. കോറോമാണ്ടല്‍ എക്സ്പ്രസിലേയ്ക്ക് ഇടിച്ചുകയറിയ യശ്വന്ത്പൂര്‍-ഹൗറ എക്സ്പ്രസിന്റെ നാലോളം ബോഗികള്‍ പാലം തെറ്റിയതായാണ് വിവരം.
ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു. അപകടസ്ഥലം നാളെ രാവിലെ തന്നെ സന്ദര്‍ശിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.