പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൂത്തുപറമ്പ് പാട്യം കൊട്ടിയോടിയിൽ കണ്ട്യൻ ക്വാർട്ടേഴ്സിൽ താമസിക്കുന്ന റോളർ സ്കേറ്റിംങ്ങ് കോച്ച് കെ .കെ.അജേഷിൻ്റെ ഭാര്യ ആശ അജേഷ് (34) ആണ് പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലം മരണപ്പെട്ടത്. പൂർണ്ണ ഗർഭിണിയായ ആശ അജേഷിനെ പ്രസവത്തിനായി വെള്ളിയാഴ്ച് യാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 6 മണിയോടെ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ഉച്ചയോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു.
നില വഷളായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 8.15 ഓടെ മരണപ്പെടുകയായിരുന്നു. നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുൽപ്പള്ളി വേലിയമ്പത്ത് പരിയാരത്ത് ഹൗസിൽ പി.കെ.പ്രകാശൻ്റെയും ശ്രീദേവിയുടെയും മകളാണ് ആശ. ആറാം ക്ലാസ് വിദ്യാർത്ഥി കാശിനാഥ്, യുകെ ജി വിദ്യാർത്ഥിനി ഗൗരി പാർവ്വതി എന്നിവർ മക്കളാണ്.
പോസ്റ്റുമാർട്ടത്തിനുശേഷം ഇന്നു രാവിലെ 11 മണിയോടെ ഭർതൃ സഹോദരൻ്റെ കൂത്തുപറമ്പ് കൈതേരിയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഇന്നു വൈകിട്ട് പുൽപ്പള്ളിയിലെ വീട്ടിലെത്തിച്ച ശേഷം സംസ്കരിക്കും.