ചെറുപുഴ : കാട്ടുപന്നി ശല്യം അതിരൂക്ഷമായ ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീരിൽ വനംവകുപ്പിന്റെ ഷാർപ്പ് ഷൂട്ടർമാരടങ്ങിയ സംഘം തിരച്ചിൽ നടത്തി. 35 അംഗ സംഘമാണ് കാട്ടുപന്നികളെ തിരഞ്ഞിറങ്ങിയത്. രാവിലെ എട്ടോടെ ആരംഭിച്ച തിരച്ചിൽ വൈകീട്ട് നാലോടെ അവസാനിപ്പിച്ചു.
നായ്ക്കളുടെ സഹായത്തോടെയാണ് കാടിളക്കി തിരച്ചിൽ നടത്തിയത്. ഒരു പന്നിക്ക് വെടിയേറ്റെങ്കിലും ഓടി മറഞ്ഞു. പാറോത്തുംനീർ, മേലുത്താന്നി, മുളപ കോലുവള്ളി എന്നിവിടങ്ങളിലാണ് തിരച്ചിൽ നടത്തിയത്.
കൃഷിക്കാർ ഉപേക്ഷിച്ച ഏക്കർകണക്കിന് സ്ഥലമുള്ള കാട്ടിലാണ് കാട്ടുപന്നികൾ താവളമടിച്ചിട്ടുള്ളത്. മലയോരത്ത് കാട്ടുപന്നികൾ പെറ്റുപെരുകിയതോടെ സർവ കൃഷികളും ഇവ നശിപ്പിക്കുകയാണ്.
ചെറുപുഴ പഞ്ചായത്തിൽ ഈ പ്രശ്നം ചർച്ചചെയ്യാൻ അടിയന്തര യോഗം ചേരുകയും പഞ്ചായത്തിലെ ലൈസൻസുള്ള തോക്കുടമകളോട് കാട്ടുപന്നികളെ വെടിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.