കണ്ണൂർ : കുതിച്ചുയരുന്ന പച്ചക്കറിവില പിടിച്ചുനിർത്താൻ സ്ഥിരം സംവിധാനവുമായി കൃഷിവകുപ്പ്. തമിഴ്നാട്ടിലെ തെങ്കാശിയിലെയും കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെയും കൃഷിക്കാരിൽനിന്ന് നേരിട്ട് പച്ചക്കറി സംഭരിച്ച് കേരളത്തിലെത്തിക്കാനാണ് ഹോർട്ടികോർപ്പിൻറെ തീരുമാനം.
തെങ്കാശിയിലെ ഓരോദിവസത്തെയും മാർക്കറ്റ് വിലക്കനുസരിച്ചാവും പച്ചക്കറികൾ സംഭരിക്കുക. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ ശേഖരിക്കുന്നതോടെ പച്ചക്കറി ക്ഷാമവും വിലക്കയറ്റവും ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഹോർട്ടികോർപ് എം.ഡിയും വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥരും വ്യാഴാഴ്ച തെങ്കാശിയിലെത്തി അവിടത്തെ പച്ചക്കറി മൊത്തസംരംഭകരുമായി ചർച്ച നടത്തി.
ആറ് കർഷക കൂട്ടായ്മകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രാരംഭഘട്ട ചർച്ച വിജയകരമെന്നും ഡിസംബർ എട്ടിന് തുടർ ചർച്ചയും ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പിടലും നടത്താനാണ് ധാരണയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തെങ്കാശി മാർക്കറ്റിലെ വിലക്കൊപ്പം ഒരുരൂപ അധികം കർഷക കൂട്ടായ്മകൾക്ക് ഹോർട്ടികോർപ് നൽകും.
ശക്തമായ മഴയും മോശം കാലാവസ്ഥയും കാരണം ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ എത്താതായതോടെയാണ് കേരളത്തിലെ പച്ചക്കറിവില കുത്തനെ ഉയർന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളം ഇതിൻറെ രൂക്ഷതയിൽ നട്ടംതിരിയുകയായിരുന്നു ജനം. തുടർന്നാണ് കൃഷിവകുപ്പിൻറെ ഇടപെടലുണ്ടായത്.