കണ്ണൂർ : ഇന്ത്യയിൽ തന്നെ ആദ്യത്തെ സംരംഭമായ ഫയർ ആൻഡ് സേഫ്റ്റി സയൻസ് റിസർച്ച് സെന്ററിൽ അടുത്ത വർഷത്തോടെ കോഴ്‌സുകൾ ആരംഭിക്കും. ചക്കരക്കല്ല് മുഴപ്പാലയിലെ നാലര ഏക്കർ സ്ഥലത്താണ് സെന്റർ വരുന്നത്. നാഗ്പൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്നും വ്യത്യസ്തമായ ഹൈടെക് കോഴ്‌സുകളാണ് കണ്ണൂരിലേക്ക് കൊണ്ടുവരുന്നത്. പോലീസ് വകുപ്പിന്റെ കൈയിലുള്ള സ്ഥലം കൈമാറുന്നതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
സ്ഥലം കണ്ടെത്തുന്നതും അതി വേഗത്തിലായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു മേധാവി ഡോക്ടർ.ബി സന്ധ്യ സ്ഥലം സന്ദർശിച്ച് പരിശീലന കേന്ദ്രത്തിന്റെ അനുമതിക്കായി സ്ഥലത്തിന്റെ സ്കെച്ചും മറ്റും ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. കഴിഞ്ഞ മാസം ഇതിനുള്ള അനുമതി ആഭ്യന്തര വകുപ്പ് നൽകി. വിമാനത്താവളം അടുത്തുള്ളതിനാൽ സുരക്ഷാ ആവിശ്യങ്ങൾക്കായുള്ള ആധുനിക സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കാൻ കഴിയുമെന്നാണ് ഫയർ ആൻഡ് സേഫ്റ്റി അധികൃതരുടെ പ്രതീക്ഷ.