കണ്ണൂർ : ചെറുപുഴ – പുളിങ്ങോം റോഡിൽ അപകടാവസ്ഥയിലായിരുന്ന വാഴക്കുണ്ടത്തെ കലുങ്ക് പുനർനിർമിച്ചിരുന്നു. ഈ കലുങ്കിന്റെ ഇരുവശത്തുമായി 10 മീറ്ററോളം ഭാഗത്തെ ടാറിങ് പൊളിച്ചു നീക്കി. ഈ ഭാഗം മാത്രം ടാറ് ചെയ്യുന്നതിനു പകരം കലുങ്കിന്റെ ഇരുവശങ്ങളിലുമായി 100 മീറ്റർ ഭാഗം ടാറിങ് നടത്താനാണു മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കിയത്.
ഇന്നലെ രാവിലെ ടാറിങ് പ്രവൃത്തി ആരംഭിച്ചപ്പോഴാണു വിവരം നാട്ടുകാർ അറിയുന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. കാൽനടയാത്ര ചെയ്യാൻ പോലും സാധിക്കാത്ത ഒട്ടേറെ റോഡുകൾ ഉള്ളപ്പോഴാണു യാതൊരു തകരാറുമില്ലാത്ത റോഡ് വീണ്ടും ടാറ് ചെയ്യാനുള്ള അധികൃതരുടെ തീരുമാനമാണു നാട്ടുകാരെ പ്രകോപിപ്പിച്ചത്. റോഡിൽ ടാർ ഒഴിച്ചു നിർമാണ സാമഗ്രികളും നിരത്തിയതിനാൽ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലായി. ഒടുവിൽ തങ്ങളുടെ പ്രതിഷേധം നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു.
13 വർഷം മുൻപാണു ചെറുപുഴ -പുളിങ്ങോം റോഡ് മെക്കാഡം ടാറിങ് നടത്തിയത്. റോഡിനു ഇന്നും കാര്യമായ കേടുപാടുകളൊന്നുമില്ല. ഇതിനു ശേഷം മെക്കാഡം ടാറിങ് നടത്തിയ പല റോഡുകളും തകരാൻ തുടങ്ങി. യാതൊരു തകരാറുമില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കു എതിരെ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെആവശ്യം.
മരാമത്ത് വകുപ്പ് മന്ത്രിക്ക് അടുത്ത ദിവസം തന്നെ പരാതി നൽകാനാണു തീരുമാനം. അധികൃതർ പറയുന്നത് വാഴക്കുണ്ടത്ത് മഴക്കാലത്ത് വെള്ളം റോഡിലൂടെയാണു ഒഴുകുന്നത്. ഇത് പരിഹരിക്കാൻ കലുങ്കിന്റെ ഇരുഭാഗത്തുമായി 100 മീറ്റർ നീളത്തിൽ ഓവുചാൽ നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണു റോഡിന്റെ 100 മീറ്റർ ഭാഗം ടാറിങ് നടത്തുന്നതെന്നാണു അധികൃതർ പറയുന്നത്.