കനലെരിയുന്ന സമര ചരിത്രമാണ് തലശ്ശേരി ജവഹർ ഘട്ടിന് പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും ചാത്തുക്കുട്ടിയും സാമാജ്യത്വത്തിന്റെ നിറ തോക്കുകൾക്ക് മുന്നിൽ പൊരുതി വീണ മണ്ണ്. സി പി ഐ എം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിലെത്തുമ്പോൾ ജവഹർഘട്ടിന്റെ ഓർമ്മകളും ഇരമ്പുകയാണ്.
കേരളത്തിൽ ചെങ്കൊടിയേന്തിയ സമര ശക്തിയുടെ ഉദയമായിരുന്നു ജവഹർഘട്ട്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൽ ത്രിവർണ പതാകയ്ക്കൊപ്പം ആദ്യമായി ചെങ്കൊടി ഉയർന്നു പാറിയ ദിനം. കെ പി സി സി ആഹ്വാനം ചെയ്ത മർധന പ്രതിഷേധ ദിനത്തിൽ തലശേരിയും മട്ടന്നൂരും മൊറാഴയും ചുവന്നു. നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരി കടപ്പുറത്തേക്ക് ജനമൊഴുകി. ജനക്കൂട്ടത്തിന് നേരെ പോലീസ് വെടിയുതിർത്തു.
21 വയസ്സുകാരനായ അബു മാസ്റ്ററും 18 വയസ്സുള്ള ചാത്തുക്കുട്ടിയും വെടിയേറ്റ് വീണു.കമ്മ്യൂണിസ്റ്റ് ഉശിരിന് മുന്നിൽ സാമ്രാജ്യത്വം ഞെട്ടി വിറച്ച ജവഹർഘട്ടിലെ പോരാട്ടമാണ് ചരിത്രത്തിലെ ചുവന്ന അധ്യായമാണ് 1940 സെപ്തംബർ 14 ന് തലശേരിയും മൊറാഴയും മട്ടന്നൂരും കൊളുത്തിയ സമരാഗ്നി പിന്നീട് ആളിപ്പടർന്നു.മലബാറിലെ അനവധിയായ കർഷക കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് ഊർജ്ജമായി അബുമാസ്റ്ററുടെയും ചാത്തുക്കുട്ടിയുടെയും രക്തസാക്ഷിത്വം.