സ്വകാര്യ ബസ് സമരം കാരണം നട്ടം തിരിഞ്ഞ് ജനം. മലയോര മേഖലയിൽ ജനജീവിതം നിശ്ചലമായ അവസ്ഥ ആയിരുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വഴി ഓടിയ ഒറ്റപ്പെട്ട കെഎസ്ആർടിസി ബസുകൾ ആയിരുന്നു നാട്ടുകാർക്ക് ആശ്രയം. മുൻകാലങ്ങളിൽ ഇത്തരത്തിൽ ഉള്ള സമരങ്ങൾ നടക്കുമ്പോൾ ധാരാളം സ്വകാര്യ വാഹനങ്ങൾ ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഉണ്ടാകാറുണ്ടായിരുന്നു. ഇക്കുറി വല്ലപ്പോഴും മാത്രമായിരുന്നു ഓടിയത്. നാട്ടുകാരിൽ ഭൂരിഭാഗത്തിനും പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥ ആയിരുന്നു. പയ്യാവൂർ, ചെമ്പേരി, ഇരിക്കൂർ, നടുവിൽ പ്രദേശത്തേക്ക് പോകേണ്ടവർ എല്ലാം വലിയ ദുരിതത്തിൽ ആയി.
കടകളിൽ കയറാൻ ആളില്ലാത്തത് കൊണ്ട് പ്രധാന നഗരങ്ങളിൽ ചില കടകളും ഹോട്ടലുകളും അടച്ചിട്ടു. പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ ടാക്സി പിടിച്ചാണ് പോയത്. രാവിലെ കെഎസ്ആർടിസിയിൽ നല്ല തിരക്കായിരുന്നു. കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന തളിപ്പറമ്പ് കുടിയാൻമല റൂട്ടിലെ സ്വകാര്യ ബസ് സമരം കാര്യമായി ബാധിച്ചില്ല. എന്നാൽ, നടുവിൽ ടൗണിലും സമീപ പ്രദേശത്തും ഉള്ളവർ കുടിയാൻമല കെഎസ്ആർടിസിക്ക് ആയി കാത്തു നിന്നതോടെ ബസുകളിൽ കയറിപ്പറ്റാൻ തിരക്കോട് തിരക്ക് തന്നെ.
ചെറുപുഴ, ആലക്കോട് മേഖലയിലേക്ക് പോകേണ്ട ധാരാളം ബസുകൾ ഉളിക്കൽ വഴി പയ്യാവൂരിൽ സ്ഥിരമായി എത്താറുണ്ട്. ഈ ബസുകളെ സ്ഥിരമായി കാത്തിരിക്കുന്നവർ നിരവധിയാണ്. ഒരൊറ്റ ബസ് പോലും 2 ദിവസമായി ഓടാത്തത് കൊണ്ട് യാത്രക്കാർ വലിയ ദുരിതമാണ് ഈ റൂട്ടിലും അനുഭവിച്ചത്. തളിപ്പറമ്പ്, കണ്ണൂർ ഭാഗത്തേക്ക് ദിവസവും നൂറുകണക്കിന് ആളുകൾ ഇവിടെ നിന്ന് ജോലിക്കായി പോകാറുണ്ട്. സ്വന്തമായി വാഹനം ഉള്ളവർ പോലും വണ്ടി ടൗണിൽ നിർത്തിയിട്ട് സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് ജോലി സ്ഥലത്തേക്ക് പോകുന്നത്. ഇവരിൽ ചിലർ ലീവെടുത്ത് വീട്ടിൽ ഇരിക്കേണ്ട അവസ്ഥയിൽ ആയിരുന്നു.