കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ താമസക്കാരിൽ 18 വയസ്സ് തികഞ്ഞ മുഴുവനാളുകൾക്കും ഒന്നാം ഡോസ് വാക്സിൻ നൽകി കണ്ണൂർ കോർപ്പറേഷൻ കേരളത്തിൽ എല്ലാവർക്കും വാക്സിൻ നൽകുന്ന ആദ്യത്തെ കോർപ്പറേഷനായി.കോർപ്പറേഷൻ പരിധിയിൽ വാക്സിൻ നൽകേണ്ട 157265 പേരിൽ കൊവിഡ് ബാധിച്ചു 90 ദിവസം തികയാത്തവരും, വാക്സിൻ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവരും ഒഴികെയുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകിക്കൊണ്ടാണ് കോർപ്പറേഷൻ ലക്ഷ്യം കൈവരിച്ചത്.
കോർപ്പറേഷൻ പരിധിയിലെ താമസക്കാർക്ക് പുറമേ കോർപ്പറേഷൻ പരിധിയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ, ഓട്ടോഡ്രൈവർമാർ, മോട്ടോർ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ, ബാർബർ- ബ്യൂട്ടീഷൻമാർ, പെട്രോൾ പമ്പ് ജീവനക്കാർ, വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ
തുടങ്ങി നിരവധി പേർക്ക് ഈ കാലയളവിൽ വാക്സിൻ നൽകിയിട്ടുണ്ട്.
വാക്സിൻ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവർക്കായി ഒരു അവസരം കൂടി നൽകുന്നതിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിലും, ഇന്നുമായി
ജൂബിലി ഹാളിലും വിവിധ പി എച്ച് സി കളിലും വാക്സിനേഷൻ ക്യാമ്പ് ഒരുക്കിയിരുന്നു.
ഇക്കാര്യം വിവിധ പത്ര- ദൃശ്യ- ഓൺലൈൻ -സമൂഹ മാധ്യമങ്ങളിലൂടെയും ഉച്ചഭാഷിണിയിലൂടെയും
പൊതുജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ കഴിഞ്ഞ കുറെ മാസങ്ങളായി സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ദിവസംതോറും ആയിരക്കണക്കിന് പേർക്ക് വാക്സിൻ നൽകിയിരുന്ന ജൂബിലി ഹാളിലെ വാക്സിനേഷൻ ക്യാമ്പ് മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചെങ്കിലും കോർപ്പറേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടമായും, ആരോഗ്യവകുപ്പുമായും നിരന്തരം ഇടപെട്ടതിന്റെ ഫലമായി ജൂബിലി ഹാളിൽ വാക്സിനേഷൻ ക്യാമ്പ് പുന:സ്ഥാപിക്കുന്നതിനുവേണ്ടി അധികൃതർ തയാറായി. ഇതിനായി കലക്ടറേറ്റിനു മുന്നിൽ കൗൺസിലർമാർ ധർണ വരെ നടത്തുകയുണ്ടായി.
ഇതൊക്കെ ചെയ്തത് പൊതു നന്മ ലക്ഷ്യമാക്കി മാത്രമാണ്.
കോർപ്പറേഷൻ പരിധിയിലെ താമസക്കാരെ മുഴുവൻ കോവിഡ് പ്രതിരോധത്തിന് സജ്ജമാക്കുക എന്നത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്വമാണ്.
അത് അംഗീകരിച്ച് കൊണ്ട് ആവശ്യമായ വാക്സിൻ അനുവദിക്കാൻ വേണ്ടി ജില്ലാ ഭരണകൂടവും, ജില്ലാ ആരോഗ്യവകുപ്പും തയ്യാറായത് കൊണ്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
അതോടൊപ്പം കോർപ്പറേഷൻ കൗൺസിലർമാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ള പി എച്ച് സി യിലെ ജീവനക്കാർ, സ്വകാര്യ ആശുപത്രികളിലെ പാരാമെഡിക്കൽ ജീവനക്കാർ,
ആശാ വർക്കർമാർ, പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, കോർപ്പറേഷൻ ജീവനക്കാർ,
ബ്ലഡ് ഡോണേഴ്സ് കേരളയുടെ വളണ്ടിയർമാർ,
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിന് സഹായിക്കുന്ന മാധ്യമ സുഹൃത്തുക്കൾ
തുടങ്ങി മുഴുവൻ ആളുകളുടെയും പിന്തുണ തീർച്ചയായും ഈ നേട്ടത്തിന് പിന്നിൽ ഉണ്ട്.
കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിന് ജനങ്ങളെ പ്രതിരോധ സജ്ജരാക്കുന്നതിനും
ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തന ങ്ങളുമായി കോർപ്പറേഷൻ ഇനിയും മുന്നോട്ടുപോകും.
ഇതിനായി സമൂഹത്തിലെ മുഴുവൻ ആളുകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
ഇതിന്റെ സന്തോഷം പങ്ക് വെക്കുന്നതിനായി ഇന്ന് രാവിലെ ജൂബിലി ഹാളിൽ ജില്ലാ കളക്ടർ
ശ്രീ എസ്. ചന്ദ്രശേഖരൻ സന്ദർശനം നടത്തി. മേയർ, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടൊപ്പം കേക്ക് മുറിച്ചും മധുരം പങ്കിട്ടും സന്തോഷം പങ്ക് വെച്ചു.
പത്രസമ്മേളനത്തിൽ മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന സ്ഥിരം സമിതി അധ്യക്ഷൻ മാരായ
ഷമീമ ടീച്ചർ, അഡ്വ പി ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്‌ദീൻ,
കൗൺസിലർ എസ് ഷഹീദ, സെക്രട്ടറി ഡി സാജു എന്നിവർ പങ്കെടുത്തു.