കണ്ണൂർ : നഗരത്തിലെ താണയിൽ സ്വകാര്യ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു. ഞായറാഴ്ചയായിരുന്നു തീപിടിത്തം ഉണ്ടായത്. 6 കടമുറികൾ കത്തിനശിച്ചു. പി.പി.അബ്ദുൽസലാമിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയത്തിന്റെ ഒന്നാം നിലയിലാണ് അഗ്നി ബാധ ഉണ്ടായത്. കട നവീകരിക്കുന്നതിനു വേണ്ടി ആറ് മുറികളിലും ഫർണിച്ചർ പ്രവൃത്തികൾ നടത്തിവരികയായിരുന്നു. മുറികളിൽ പുതുതായി സ്ഥാപിച്ച ഫർണ്ണിച്ചറുകളും ഷട്ടറുകളും മുഴുവനായി കത്തിനശിച്ചു.
തൊട്ടടുത്ത് ഉണ്ടായിരുന്ന ഗൃഹോപകരണ ഷോറൂമിലേക്ക് തീ പടരാതെ അഗ്നിരക്ഷാ സേന സമയോചിതമായി പ്രവർത്തിച്ചത് വൻ നാശനഷ്ടം ഒഴിവാക്കി. കണ്ണൂരിൽ നിന്ന് 3, കൂത്തുപറമ്പ്, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതം അഗ്നിരക്ഷാ സേന യൂണിറ്റുകൾ എത്തിയാണ് തീ പൂർണമായും അണച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ഒന്നര മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. അതുവരെ ദേശീയപാതയിലെ ഗതാഗതം കക്കാട് വഴി തിരിച്ച് വിട്ടു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടോ, മറ്റ് വൈദ്യുതി തകരാറുകളോ ആയിരിക്കാം കാരണമെന്ന് സംശയിക്കുന്നു. അഗ്നിരക്ഷാ സേന കണ്ണൂർ റീജിയണൽ സ്റ്റേഷൻ ഓഫിസർ പി.രഞ്ചിത്ത് കുമാർ, സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, അസി. സ്റ്റേഷൻ ഓഫിസർ കെ.പുരുഷോത്തമൻ എന്നിവർ തീയണയ്ക്കാൻ നേതൃത്വം നൽകി.