കണ്ണൂർ : സംസ്ഥാനത്തെ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ നേരിട്ടുള്ള ഇടപെടലുമായി സർക്കാർ. വ്യാഴാഴ്ച മുതൽ അന്യ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറിയെത്തും.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പാണ് വിപണിയിലെത്തിക്കുക. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറിവില സാധാരണനിലയിലാക്കാനുള്ള സമഗ്രപദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്. ഹോർട്ടികോർപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഡബ്ള്യു.ടി.ഒ. സെൽ സ്പെഷ്യൽ ഓഫീസർ ആരതിയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി.