• Sat. Jul 27th, 2024
Top Tags

മാക്കൂട്ടം പുഴയോരത്തെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമം – ഇരിട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.

Bydesk

Nov 27, 2021
ഇരിട്ടി : കേരള അതിർത്തിയിലെ മാക്കൂട്ടം പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ ഇരിട്ടി തഹസിൽദാരുടെയും പായം പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഇവിടെ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ കർണ്ണാടകാ വനം വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇരിട്ടി തഹസിൽദാർ വി. വി പ്രകാശൻ പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയുള്ള കുടുംബങ്ങളെ സന്ദർശിച്ചത്.
കേരളത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ മാക്കൂട്ടത്ത് താമസിക്കുന്ന നാല് കുടുംബങ്ങളോട് വീടുവിട്ട് പോകണമെന്ന് കഴിഞ്ഞ ദിവസം കർണാടകത്തിലെ വനം വകുപ്പിൻ്റെ ഉദ്യോഗസ്ഥരെത്തി പറഞ്ഞത്. 60 വർഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്ന കുടുംബങ്ങളാണ് ഇതോടെ ഭീതിയിലായത്. പായം പഞ്ചായത്തിൻ്റെ അധീനതയിലുള്ള സ്ഥലത്ത് നികുതി ഉൾപ്പെടെ അടച്ച് വർഷങ്ങളായി ഇവിടെ താമസിച്ചു വരുന്നവരാണ് ഇവർ . വര്ഷങ്ങൾക്ക് മുൻപേ കർണാടക ബാരാപ്പോൾ പുഴയോരം മുതൽ കൂട്ടുപുഴ പാലം വരെയുള്ള കേരളത്തിൻ്റെ അധീനതയിലുള്ള സ്ഥലത്തെ സർവ്വേകല്ലുകൾ മാറ്റി സ്ഥാപിച്ച് കേരളത്തിൻ്റെ സ്ഥലം കയ്യേറിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് ശേഷിക്കുന്ന നാല് വീടുകൾ കൂടി ഒഴുപ്പിക്കുവാൻ കർണാടക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇവരോട് ഇറങ്ങി പോകുവാൻ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഭൂമി തങ്ങളുടേതാണെന്ന് സ്ഥാപിക്കുവാൻ എല്ലാ രേഖകളും കയ്യിലുണ്ടായിട്ടും കേരളാ സർക്കാരും അധികൃതരും കാണിക്കുന്ന നിസ്സംഗതയാണ് ഈ പ്രശ്നം ഈ വിധത്തിലാവാൻ ഇടയാക്കിയിരുന്നു. കേരളത്തിന്റെ ഭൂമി ഉപയോഗിച്ച് കേരളം നിർമ്മിക്കുന്ന കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണ പ്രവർത്തിപോലും തടസ്സപ്പെടാൻ ഇടയാക്കിയത് ഈ നിസ്സംഗതയാണെന്നു പറയാം. ജില്ലാ ഭരണകൂടത്തിനപ്പുറം ഇരു സംസ്ഥാന സർക്കാറുകളും പരസ്പരം ബന്ധപ്പെട്ട് മുൻപേട് തീർക്കേണ്ട ഒരു വിഷയമായിട്ടും സർക്കാർ തലത്തിൽ യാതൊരു നീക്കവും നടത്താത്തതാണ് പ്രശ്നം ഈ വിധം വഷളാവാൻ ഇടയാക്കിയിരുന്നത് . താമസം വിനാ ഇതിനുള്ള പരിഹാര നടപടികൾ സർക്കാർ തലത്തിൽ തന്നെ ഉണ്ടാകണമെന്നാണ് പ്രദേശ വാസികളും പറയുന്നത്.
ഇരിട്ടി താസിൽദാർ വി. വി പ്രകാശൻ , പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി എന്നിവരെ കൂടാതെ ഡെപ്യൂട്ടി തഹസിൽദാർ ലക്ഷ്മണൻ, ദൂരേഖ അഡീഷണൽ തഹസിൽദാർ എൻ ലേഖ, വിളമനവില്ലേജ് ഓഫീസർ ശുഭ, അയ്യൻകുന്ന് സ്പെഷ്യൽ വില്ലേജ് ഓഫീസർ മനോജ് കുമാർ, വൈസ് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, അനിൽ തുടങ്ങിയവരും സ്ഥലം സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു .
Spread the love

Leave a Reply

Your email address will not be published. Required fields are marked *